അപ്പര്‍ക്കുട്ടനാട്ടിലെ കാന്‍സര്‍ രോഗം: വിദഗ്ധ പഠനം നടത്തും; വിവരശേഖരണം 12 മുതല്‍

കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഡെപ്യൂട്ടി ഡി എം ഒ, പുഷ്പഗിരി, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ മെഡിക്കല്‍ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി.

Update: 2019-07-31 02:08 GMT

തിരുവല്ല: നിരവധി പേര്‍ക്ക് കാന്‍സര്‍രോഗം കണ്ടെത്തിയ അപ്പര്‍ക്കുട്ടനാട്ടിലെ കടപ്ര, നിരണം, പെരിങ്ങര ഗ്രാമപഞ്ചായത്തുകളില്‍ വിദഗ്ധ പഠനം നടത്തുന്നതിന് മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയില്‍ തിരുവല്ല ആര്‍ഡിഒ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പ്രാഥമികമായി ആഗസ്ത് 12 മുതല്‍ 24 വരെ വിവരശേഖരണം നടത്തും. കാന്‍സര്‍ രോഗം കണ്ടെത്തിയതു സംബന്ധിച്ച് വിദഗ്ധ പഠനം നടത്തുമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. മൂന്ന് പഞ്ചായത്തുകളിലുമായി നിരവധി പേര്‍ക്ക് കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുണ്ടെന്നും ആക്ഷന്‍ പ്ലാന്‍ തയാറാക്കി നടപ്പാക്കുമെന്നും എംഎല്‍എ പറഞ്ഞു.

കാന്‍സര്‍ ഉണ്ടാകാനുള്ള കാരണം എന്താണെന്ന് കണ്ടെത്തുന്നതിനായി വിദഗ്ധ പഠനം നടത്തുന്നതിനായി സബ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍, ഡെപ്യൂട്ടി ഡിഎംഒ, പുഷ്പഗിരി, ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രികളിലെ മെഡിക്കല്‍ സംഘം, നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകളിലെ മൂന്ന് മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ അടങ്ങുന്നതാണ് സബ് കമ്മിറ്റി. സബ് കമ്മിറ്റി യോഗം മൂന്നിന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ ഡോ. വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ ആര്‍ ഡി ഒ ഓഫീസില്‍ ചേരും. സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡേറ്റാ കളക്ഷനുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ തയാറാക്കി അതത് പഞ്ചായത്തുകളില്‍ നല്‍കും. അഞ്ചിന് നിരണം, പെരിങ്ങര പഞ്ചായത്തുകളിലും ആറിന് കടപ്ര പഞ്ചായത്തിലും പഞ്ചായത്ത്തല യോഗം ചേരും.

വിവരശേഖരണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ക്കായി 29ന് ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ വീണ്ടും യോഗം ചേരും. കടപ്ര പഞ്ചായത്തിലെ 13, നിരണം പഞ്ചായത്തിലെ 11,12 വാര്‍ഡുകളിലും, പെരിങ്ങര പഞ്ചായത്തിലുമാണ് നൂറിനടുത്ത് ആളുകളിൽ കാന്‍സര്‍ രോഗം കണ്ടെത്തിയിട്ടുള്ളത്.

Tags: