കേരളാ പോലിസിന്റെ ആർഎസ്എസ് ബാധ ഒഴിപ്പിച്ച് കാംപസ് ഫ്രണ്ട്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എപ്രകാരമാണോ ആർഎസ്എസിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി പോലിസ് പ്രവർത്തിക്കുന്നത്, അതേ മാതൃകയിലാണ് കേരളത്തിലെ പോലിസും പ്രവർത്തിക്കുന്നത്.

Update: 2020-03-06 11:30 GMT

തിരുവനന്തപുരം: അഴിമതി ആരോപണങ്ങളിൽ പ്രതിസ്ഥാനത്തായതോടെ പ്രതിച്ഛായ നഷ്ടമായ ആഭ്യന്തര വകുപ്പിനെതിരെ വേറിട്ട സമരത്തിനാണ് ഇന്ന് സെക്രട്ടേറിയറ്റ് നട സാക്ഷിയായത്. ആഭ്യന്തരവകുപ്പ് നോക്കുകുത്തി: കേരള പോലിസിന്റെ ആർഎസ്എസ് ബാധ ഒഴിപ്പിക്കുന്നു എന്ന പ്രമേയത്തിൽ കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.


കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുൽ ഹാദി പരിപാടി ഉദ്ഘാടനം ചെയ്തു. പിണറായി വിജയനാണോ അതോ ലോക്നാഥ് ബെഹ്റയാണോ ഇന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ എപ്രകാരമാണോ ആർഎസ്എസിന്റെ ഇംഗിതങ്ങൾക്ക് വഴങ്ങി പോലിസ് പ്രവർത്തിക്കുന്നത്, അതേ മാതൃകയിലാണ് കേരളത്തിലെ പോലിസും പ്രവർത്തിക്കുന്നത്. കേരളാ പോലിസിന്റെ ഇടപെടലുകൾ അത്തരമൊരു സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ജനകീയ സമരങ്ങളെയാകെ അടിച്ചമർത്തുന്നു. സംഘപരിവാരത്തിന്റെ നെറികേടുകൾ തുറന്നു കാട്ടിയാൽ ജാമ്യമില്ലാ കേസ് ചുമത്തി തുറങ്കിലടയ്ക്ക് ക്കുന്നു. ഗാന്ധിജിയെ കൊന്നത് ആർഎസ്എസ് എന്ന് ചുവരുകളിൽ എഴുതിയതിന്റെ പേരിൽ കേരളിലുടനീളം ചിലയാളുകൾക്ക് നേരെ 153 (എ) പ്രകാരം പോലിസ് കേസെടുക്കുകയാണ്. ബ്രിട്ടിഷുകാരന്റെ ഷൂ നക്കിയവർ ആർഎസ്എസ് എന്ന് എഴുതിയവർക്ക് നേരെയും രാജ്യദ്രോഹ കുറ്റം ചുമത്തുന്നു. ഈ ഘട്ടത്തിൽ അടിയന്തരമായി ബെഹ്റയുടെ കൈയിൽ നിന്നും ആഭ്യന്തര വകുപ്പ് തിരിച്ചെടുക്കാൻ പിണറായി വിജയൻ തയ്യാറാവണമെന്നും ഹാദി ആവശ്യപ്പെട്ടു.


സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് റിഫാ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇസ്മായിൽ മണ്ണാർമല, മുഹമ്മദ് ഷാൻ, തിരുവനന്തപുരം സൗത്ത് ജില്ലാ പ്രസിഡന്റ് അംജദ് കണിയാപുരം സംസാരിച്ചു. പ്രതിഷേധത്തോട് അനുബന്ധിച്ച് പോലിസിലെ ആർഎസ്എസ് ബന്ധം തുറന്നുകാട്ടുന്ന ആക്ഷേപഹാസ്യ പരിപാടിയും സംഘടിപ്പിച്ചു. 

Tags: