കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിഎ, ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കിയ നടപടി പിന്‍വലിക്കുക'; കാംപസ് ഫ്രണ്ട് പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കി

വിദ്യാര്‍ഥികള്‍ നിലവില്‍ എഴുതിയ ഉത്തരക്കടലാസുകള്‍ തന്നെ മൂല്യനിര്‍ണയം നടത്തി അവരുടെ ആശങ്ക പരിഹരിക്കുകയും ചോദ്യ പേപ്പറില്‍ വീഴ്ച്ച വരുത്തിയ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി യൂനുസ് വെന്തോടി പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

Update: 2022-04-22 14:24 GMT

തേഞ്ഞിപ്പലം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബിഎ, ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കിയ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാംപസ് ഫ്രണ്ട് പരീക്ഷാ കണ്‍ട്രോളര്‍ക്ക് നിവേദനം നല്‍കി.

മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പര്‍ ആവര്‍ത്തിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ ബിഎ, ബിഎസ്‌സി ഇംഗ്ലീഷ് പരീക്ഷകള്‍ അസാധുവാക്കിയിരിക്കുന്നത്.വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നല്ലാതെ സംഭവിച്ച തെറ്റിന് സര്‍വകലാശാല വീണ്ടും പരീക്ഷ നടത്തുന്നത് സര്‍വകലാശാലയുടെ വിദ്യാര്‍ഥി വഞ്ചനയാണ് തുറന്നുകാണിക്കുന്നതെന്ന് കാംപസ് ഫ്രണ്ട് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

പുനപ്പരീക്ഷ നിശ്ചയിച്ചിരിക്കുന്ന ഈ മാസം 25ന് മറ്റു ചില സിലബസ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകളും നടക്കുന്നതിനാല്‍ വീണ്ടും നടത്താന്‍ തീരുമാനിച്ച ബിഎ, ബിഎസ്‌സി ഇംഗ്ലീഷ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. മാത്രമല്ല വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടപ്പെടുന്ന സ്ഥിതിവിശേഷവും നിലവിലുണ്ട്. ഇത് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളോട് ചെയ്യുന്ന വലിയ അനീതിയാണെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

അത് കൊണ്ട് ഈ വിഷയത്തില്‍ വിദ്യാര്‍ഥികള്‍ നിലവില്‍ എഴുതിയ ഉത്തരക്കടലാസുകള്‍ തന്നെ മൂല്യനിര്‍ണയം നടത്തി അവരുടെ ആശങ്ക പരിഹരിക്കുകയും ചോദ്യ പേപ്പറില്‍ വീഴ്ച്ച വരുത്തിയ അധ്യാപകര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി യൂനുസ് വെന്തോടി പരീക്ഷ കണ്‍ട്രോളര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി യൂനിറ്റ് പ്രസിഡന്റ് അന്‍സല്‍, കമ്മിറ്റി അംഗം ഷഹീദ എന്നിവരും സന്നിഹിതരായിരുന്നു.

Tags:    

Similar News