പോലിസിനെതിരായ സിഎജി റിപോര്‍ട്ട്: പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രിയും ഡിജിപിയും

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസും വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഒഴുക്കന്‍മട്ടില്‍ മറുപടി നല്‍കിയത്.

Update: 2020-02-12 11:04 GMT

തിരുവനന്തപുരം: സംസ്ഥാന പോലിസ് സേനയിലെ ഗുരുതരമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി സിഎജി സമര്‍പ്പിച്ച റിപോര്‍ട്ടിനോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും. സിഎജി റിപോര്‍ട്ടനെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംഎല്‍എ പി ടി തോമസും വിഷയം നിയമസഭയില്‍ ഉന്നയിച്ചപ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഒഴുക്കന്‍മട്ടില്‍ മറുപടി നല്‍കിയത്.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരേ തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് സിഎജി റിപോര്‍ട്ടിലെ പരാമര്‍ശങ്ങളെന്ന് ചെന്നിത്തലയും തോമസും ആവര്‍ത്തിച്ചപ്പോള്‍ സാധാരണഗതിയില്‍ സിഎജി റിപോര്‍ട്ട് എങ്ങിനെയാണോ പരിഗണിക്കുക അതുപ്രകാരം നടപടിയുണ്ടാവുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. വിഷയത്തില്‍ കൂടുതലൊന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറാവാതെ ഒഴിഞ്ഞുമാറുകയായിരുന്നു. സിഎജി റിപോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ ഡിജിപി ലോക്‌നാഥഅ ബെഹ്‌റയും തയ്യാറായില്ല.

എസ്എപി ക്യാംപിലെ വെടിയുണ്ടകളും തോക്കുകളും കാണാനില്ലെന്നായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണാനില്ലെന്നും ഉദ്യോഗസ്ഥര്‍ ക്രമക്കേട് മറച്ചുവയ്ക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു സിഎജിയുടെ കുറ്റപ്പെടുത്തല്‍. കുടാതെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നും റിപോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

Tags: