പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് മന്ത്രിസഭാ തീരുമാനം

എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

Update: 2020-06-17 08:30 GMT

തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന നിർദേശത്തിന് മന്ത്രിസഭയുടെ അംഗീകാരം. ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തിൽ കൊണ്ടുവരാവൂ. എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും ഇത് ബാധകമാക്കണം. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

ഒരു മണിക്കൂർ കൊണ്ട് ഫലമറിയാവുന്ന ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം എംബസികൾ വേണം വിമാനത്താവളത്തിൽ ഏർപ്പെടുത്താൻ. പരിശോധനയിൽ നെഗറ്റീവ് ആകുന്നവരെ മാത്രം വിമാനത്തിൽ പ്രവേശിപ്പിക്കണമെന്നാണ് കേരളത്തിന്റെ നിർദേശം.

വിമാനങ്ങളിൽ വരുന്നവർക്ക് പരിശോധന നിർബന്ധമാക്കിയില്ലെങ്കിൽ രോഗവ്യാപനം രൂക്ഷമാകാൻ ഇടയാക്കുമെന്നും കേന്ദ്രത്തെ അറിയിക്കും. ചാർട്ടേഡ് വിമാനങ്ങളിൽ വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ വ്യാപകമായ വിമർശനം ഉയർന്നതിനെ തുടർന്ന് സർക്കാർ ഈ തീരുമാനത്തിൽനിന്ന് പിന്നാക്കം പോയിരുന്നു. പുറത്തുനിന്ന് വരുന്നവർക്ക് രോഗബാധ കൂടുതലായി കാണുന്ന സാഹചര്യത്തിലാണ് സർക്കാർ വീണ്ടും രോഗപരിശോധന നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.

Tags:    

Similar News