ബജറ്റ്: ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് മുല്ലപ്പള്ളി

മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും ഒരു നിയന്ത്രണവുമില്ല. സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി ചെലവ് ചുരുക്കലിനെക്കുറിച്ച് മറക്കുന്നു.

Update: 2020-02-07 10:01 GMT

തിരുവനന്തപുരം: വസ്തുവില്‍പ്പനയും വാഹനവിപണിയും തകര്‍ന്നുകിടക്കുമ്പോള്‍ അവയുടെ വിലകൂട്ടുന്ന നടപടികള്‍ സ്വീകരിച്ച ധനമന്ത്രി വിഡ്ഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളം ഏറ്റവും കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ അതിന് പരിഹാരം കാണാനുള്ള ഒരു നിര്‍ദേശവും ബജറ്റിലില്ല. കിഫ്ബി, അതിവേഗ റെയില്‍, ജലപാത തുടങ്ങിയ എടുത്താല്‍ പൊങ്ങാത്ത പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി സ്വപ്‌നം വില്‍ക്കുന്നു. അതിവേഗ റെയിലിന്റെ സര്‍വേ നടത്താന്‍ കേന്ദ്രത്തില്‍നിന്ന് അനുമതി കിട്ടിയതിനെയാണ് പദ്ധതിക്ക് അനുമതി കിട്ടിയെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത്.

കേന്ദ്രം പ്രഖ്യാപിച്ച അതിവേഗ റെയില്‍ പദ്ധതികളില്‍ കേരളം ഇല്ലതാനും. കിഫ്ബിയില്‍ 50,000 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നു പ്രഖ്യാപിച്ചിട്ടും 5,000 കോടി രൂപയുടെ പദ്ധതികള്‍ മാത്രമാണ് നാലുവര്‍ഷംകൊണ്ട് നടപ്പായത്. കിഫ്ബിക്ക് ഇതുവരെ സ്വരൂപിച്ച മൂലധനം എത്രയാണെന്നു ധനമന്ത്രി വെളിപ്പെടുത്തണം. ജലപാത ഉടന്‍ തുറക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായെന്ന് മുല്ലപ്പള്ളി പറഞ്ഞു. നികുതി സമാഹരണത്തില്‍ വന്‍ ഇടിവ് സംഭവിച്ചതിന്റെ പഴി മറ്റുള്ളവരില്‍ ചാരാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ 55 ശതമാനം ജിഎസ്ടിക്കു പുറത്താണ്.

നികുതി സമാഹരിക്കുന്നതില്‍ പോലും പരാജയപ്പെട്ട സര്‍ക്കാരാണിത്. ചെലവ് ചുരുക്കുമെന്ന് ധനമന്ത്രി ആവര്‍ത്തിച്ചുപറയുന്നതല്ലാതെ ഒരു നടപടിയും ബജറ്റിലില്ല. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വിദേശയാത്രയ്ക്കും ധൂര്‍ത്തിനും ഒരു നിയന്ത്രണവുമില്ല. സിപിഎമ്മുകാര്‍ പ്രതികളായ രാഷ്ട്രീയ കൊലപാതക കേസുകളില്‍ പ്രതികളെ രക്ഷിക്കാന്‍ കോടികള്‍ വാരിയെറിയുമ്പോള്‍ ധനമന്ത്രി ചെലവ് ചുരുക്കലിനെക്കുറിച്ച് മറക്കുന്നു. തോറ്റ എംപിയെയും മറ്റു പലരെയും കാബിനറ്റ് പദവിയും മറ്റും നല്‍കി കുടിയിരുത്തുമ്പോള്‍ ധനമന്ത്രി ബജറ്റ് പ്രസംഗം ഓര്‍ക്കാറില്ലെന്നും മുല്ലപ്പള്ളി പരിഹസിച്ചു. 

Tags: