പി സി ജോർജിനെതിരേ ബഹിഷ്കരണം;നടൻ ആസിഫ് അലിയോട് വേദി പങ്കിടരുതെന്ന് ആരാധകർ

Update: 2019-06-14 05:10 GMT

കോട്ടയം: മുസ് ലിംകൾക്കെതിരേ വർ​ഗീയ പരാമർശം നടത്തിയ പൂഞ്ഞാർ എംഎൽഎ പി സി ജോർജിനെതിരേ സോഷ്യൽ മീഡിയയിൽ (ബോയ്ക്കോട്ട് പിസി ജോർജ്) #BoycottPCGeorge ഹാഷ്ടാ​ഗ്. നടന്‍ ആസിഫ് അലിയോടാണ് ആരാധകര്‍ പി സി ജോര്‍ജിനെ ബഹിഷ്‌കരിക്കാനായി ആവശ്യപ്പെട്ടിരിക്കുന്നത്. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എംഎല്‍എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായിട്ട് ആസിഫ് അലിയെ ക്ഷണിച്ചിരുന്നു. അദ്ദേഹത്തിന്റെയും പി സി ജോർജിന്റെയും ചിത്രവും ഉൾപ്പെടുത്തി നോട്ടീസും ഇറക്കി. തുടർന്നാണ് താരത്തിന്റെ ഫേസ്ബുക്ക് പേജിൽ ആരാധകർ പിസിയോടൊപ്പം വേദി പങ്കിടരുതെന്ന് ആവശ്യപ്പെട്ട് കാംപയിൻ ആരംഭിച്ചിരിക്കുന്നത്.


ആസിഫ് അലിയുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ കൂടുതലും #BoycottPCGeorge എന്ന ഹാഷ് ടാ​ഗുകളാണ്. ആസിഫ് അലിയുടെ ആരാധകര്‍ക്ക് പുറമേ നിരവധി പേരും പി സിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, ജൂൺ 16ന് സംഘടിപ്പിക്കുന്ന ചടങ്ങിൽ മാറ്റമൊന്നുമില്ലെന്നും എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും സംഘാടകർ പറഞ്ഞു.



 

തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന മുസ് ലിം സമുദായത്തിന്റെ വോട്ട് വേണ്ടെന്ന് പറയുന്ന പി സി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് പിസിക്കെതിരെ പ്രതിഷേധം കനത്തത്. പക്ഷേ, ഫോൺ സംഭാഷണം തന്റേതല്ല എന്ന വിശദീകരണമാണ് പി സി ജോർജ് നൽകുന്നത്. കൂടാതെ പ്രതിഷേധവും ബഹിഷ്കരണവും കനത്തതോടെ ഖേദം പ്രകടിപ്പിച്ച് പി സി ജോർജ് രം​ഗത്തെത്തുകയും ചെയ്തിരുന്നു.