അരുണാചലില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം കൃത്യമായി എംബാം ചെയ്തില്ല; മൃതദേഹം ജീര്‍ണിച്ച അവസ്ഥയില്‍

സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. പരാതി ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.

Update: 2019-07-08 19:15 GMT

ആലപ്പുഴ: അരുണാചല്‍പ്രദേശില്‍ മരിച്ച ഗ്രഫ് ജീവനക്കാരനും ആലപ്പുഴ ചിങ്ങോലി സ്വദേശിയുമായ അനില്‍കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചത് കൃത്യമായി എംബാം ചെയ്യാതെയെന്ന് ബന്ധുക്കളുടെ പരാതി. നാട്ടിലെത്തിച്ച മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നുവെന്ന് ബന്ധുക്കള്‍ ജില്ലാകലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അനില്‍കുമാര്‍ മരിച്ചത്.നെടുമ്പാശ്ശേരിയില്‍ രാവിലെ എത്തിച്ച മൃതദേഹം ഉച്ചയോടെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ കൊണ്ടുവന്നു. സംസ്‌കാര ചടങ്ങിന് മുന്നോടിയായി വസ്ത്രങ്ങള്‍ മാറ്റാന്‍ മോര്‍ച്ചറിയില്‍ എത്തിച്ചപ്പോഴാണ് മൃതദേഹം ജീര്‍ണ്ണിച്ച അവസ്ഥയിലാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്.

ഉറപ്പില്ലാത്ത പെട്ടിയില്‍ പ്ലാസ്റ്റിക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധം വമിക്കുന്ന മൃതദേഹം തിരിച്ചറിയാന്‍ പോലും പ്രയാസമായിരുന്നുവെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. സൈന്യത്തിന്റെ ഭാഗമായ ഗ്രഫ് ജീവനക്കാരന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. വന്‍ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം ചടങ്ങുകള്‍ നടന്നത്. പരാതി ദില്ലിയിലെ ഗ്രഫ് ആസ്ഥാനത്തേക്ക് അയക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുല്ല അറിയിച്ചു.

Tags:    

Similar News