കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്ഫോടനം; ഒരു മരണം; അഞ്ച് പേരുടെ നില ഗുരുതരം

Update: 2023-10-29 05:35 GMT

കൊച്ചി: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. സ്ത്രീയാണ് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് സ്ഫോടനം നടന്നത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഇന്ന്. ഏകദേശം 2000-ത്തിലധികം പേര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം.

ഞായറാഴ്ച രാവിലെ ഒമ്പതരയോടെയാണ് സ്ഫോടനമുണ്ടായത്. അര മണിക്കൂറിനിടയില്‍ പല തവണ പൊട്ടിത്തെറിയുണ്ടായതായാണ് വിവരം. പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇതില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് വിവരം. കൂടുതല്‍ ഫയര്‍ഫോഴ്സ്, പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.

സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും അടക്കം മുഴുവന്‍ ജീവനക്കാരും അടിയന്തരമായി ജോലിക്ക് ഹാജരാകണമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഗണേശ് മോഹന്‍ അറിയിച്ചു.






Tags:    

Similar News