തന്റെ പരിപാടികളില്‍ കറുത്ത മാസ്‌കിന് വിലക്കില്ല; പ്രചാരണങ്ങള്‍ തള്ളി മുഖ്യമന്ത്രി

Update: 2021-02-14 07:17 GMT

മലപ്പുറം: വിദ്യാര്‍ഥി സംവാദ പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌കിന് വിലക്കുണ്ടെന്നത് വ്യാജപ്രചാരണം മാത്രമാണ്. അത്തരമൊരു നിര്‍ദേശം ആരും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാലയിലെ സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന കിറ്റില്‍ മാസ്‌കും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന മാസ്‌ക് മാറ്റി കിറ്റിലുള്ള മാസ്‌ക് ധരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തത്. കറുത്തനിറത്തോട് തനിക്ക് ഒരു വിരോധവുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാര്‍ഥിയോട് ക്ഷുഭിതനായെന്ന വാര്‍ത്തയെന്നും ശരിയല്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

പരിപാടിയില്‍നിന്ന് മാധ്യമങ്ങളെ പുറത്താക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗ നടപടികളുടെ ഭാഗമായ നടപടി മാത്രമായിരുന്നു അത്. അഭിപ്രായപ്രകടനത്തിന് തടസ്സമാവുന്ന തരത്തില്‍ മാധ്യമങ്ങള്‍ നില്‍ക്കേണ്ടെന്നത് തുടക്കം മുതല്‍ സ്വീകരിക്കുന്ന നിലപാടാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയെന്ന തരത്തിലുള്ള റിപോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

Tags:    

Similar News