ബിജെപി പിടിച്ചെടുത്ത പന്തളം നഗരസഭയിൽ ഇടതിനും വലതിനും ഒരുപോലെ ക്ഷീണം
നേരത്തേ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുവാൻ ധാരണയുണ്ടാക്കിയെന്ന ആരോപണം ഉയർന്ന നഗരസഭയാണ് പന്തളം
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ പന്തളം നഗരസഭയിൽ ഇടതുഭരണത്തിന് അന്ത്യം വിതച്ച് ബിജെപി അധികാരത്തിലെത്തുമ്പോൾ ഇടതിനും വലതിനും ഒരുപോലെ ക്ഷീണം. 33 സീറ്റുകളുള്ള നഗരസഭയിൽ 18 സീറ്റിൽ ബിജെപി ജയിച്ചപ്പോൾ 9 സീറ്റിൽ എൽഡിഎഫും 5 സീറ്റിൽ യുഡിഎഫും ജയിച്ചു കയറി.
കഴിഞ്ഞ തവണ എൽഡിഎഫിന് 14 സീറ്റ് ലഭിച്ചപ്പോൾ, സിപിഎം 12 സീറ്റ് സിപിഎമ്മിനും 2 സീറ്റ് സിപിഐക്കുമായിരുന്നു ലഭിച്ചത്. 11 സീറ്റ് യുഡിഎഫ് നേടിയപ്പോൾ ഒരു സീറ്റിൽ കേരള കോൺഗ്രസ് മാണി വിഭാഗവും മറ്റൊരു സീറ്റിൽ ആർഎസ്പിയും കോൺഗ്രസ് 9 സീറ്റിലുമാണ് വിജയിച്ചത്.
എന്നാൽ ഇത്തവണ കോൺഗ്രസ് നാല് വാർഡിലേക്ക് ഒതുങ്ങി. കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തുകയായിരുന്നു. അഞ്ചു സീറ്റുകൾ കോൺഗ്രസിൽ നിന്ന് നഷ്ടപ്പെട്ടു. സിപിഎം 8 സീറ്റിൽ വിജയിക്കുവാനേ സാധിച്ചുള്ളു. സിപിഐ നേരത്തേ ഉണ്ടായിരുന്ന ഒരു സീറ്റ് നിലനിർത്തി.
നഗരസഭയിലെ മുസ് ലിം ഭൂരിപക്ഷ മേഖലയിൽ സിപിഎമ്മിന് മെച്ചപ്പെട്ട പ്രതികരണമാണ് ലഭിച്ചത്. നേരത്തേ കോൺഗ്രസ് ബിജെപിക്ക് വോട്ടു മറിക്കുവാൻ ധാരണയുണ്ടാക്കിയെന്ന ആരോപണം ഉയർന്ന നഗരസഭയാണ് പന്തളം. പന്തളം നഗരസഭയിൽ പതിനൊന്നാം ഡിവിഷനിലും ഇരുപത്തിയെട്ടാം ഡിവിഷനിലെയും വോട്ട് പരസ്പരം മറിക്കാൻ കോൺഗ്രസിലെ ആർഎസ്എസ് അനുകൂല നേതാക്കളും ബിജെപിയും നീക്കം നടത്തിയിരുന്നുവെന്നാണ് ആരോപണം ഉയർന്നത്.
ഇരുപത്തിയെട്ടാം ഡിവിഷനിൽ ബിജെപി വോട്ട് കോൺഗ്രസിനു മറിക്കുന്നതിന് പകരമായി പതിനൊന്നാം ഡിവിഷനിലെ കോൺഗ്രസ് വോട്ടുകൾ ബിജെപിയ്ക്ക് മറിക്കാൻ ആണ് ധാരണയെന്നായിരുന്നു ആരോപണം. ഇത് ശരിവയ്ക്കുന്ന തിരഞ്ഞെടുപ്പ് ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിപിഎം സ്ഥാനാർത്ഥി ഇവിടെ പരാജയപ്പെട്ടത് 46 വോട്ടുകൾക്കാണ്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് ബിജെപി പിടിച്ചെടുത്തത്.
