ബിജെപി പിന്തുണയുള്ളിടത്ത് രാജിയില്ല; എസ്ഡിപിഐ, യുഡിഎഫ് പിന്തുണയോട് കൂടി വിജയിച്ച ഇടങ്ങളിൽ രാജി
റാന്നി പഞ്ചായത്തില്‍ ബിജെപിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലേറിയത്
കോഴിക്കോട്: എസ്ഡിപിഐ, യുഡിഎഫ് പിന്തുണയോട് കൂടി വിജയിച്ച ഇടങ്ങളിൽ രാജിവച്ച് എൽഡിഎഫ് പ്രസിഡന്റുമാർ. എന്നാൽ ബിജെപി പിന്തുണയോടെ മൽസരിച്ചു ജയിച്ച റാന്നിയിൽ റാന്നി പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ എൽഡിഎഫ് തയാറായിട്ടില്ല. ഇതിനെതിരേ വ്യാപക വിമർശനമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്.
നലിടങ്ങളിൽ എസ്ഡിപിഐ, യുഡിഎഫ് പിന്തുണയോട് കൂടി അധികാരമേറ്റയുടന്‍ നാല് എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ രാജിവച്ചിരുന്നു. രണ്ടിടത്ത് എസ്ഡിപിഐയുടെ പിന്തുണയോട് കൂടിയും രണ്ടിടത്ത് യുഡിഎഫ് പിന്തുണയോട് കൂടിയുമായിരുന്നു എല്‍ഡിഎഫിന് പ്രസിഡന്റ് സ്ഥാനം നേടിയത്. എന്നാല്‍ പാര്‍ട്ടി തീരുമാന പ്രകാരം ഇവരുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് അധികാരമേറ്റയുടന്‍ പ്രസിഡന്റുമാര്‍ രാജിവെക്കുകയായിരുന്നു.
യുഡിഎഫിന്റെ പിന്തുണയോട് കൂടി ജയിച്ച അവിനിശേരിയിലും തിരുവണ്ടൂരിലുമാണ് എല്‍ഡിഎഫ് പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചത്. ഒപ്പം എസ്ഡിപിഐയുടെ പിന്തുണയോട് കൂടി അധികാരത്തിലേറിയ കോട്ടാങ്ങല്‍, പാങ്ങോട് എന്നീ പഞ്ചായത്തുകളും എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റുമാര്‍ രാജിവെച്ചു.
അതേസമയം റാന്നി പഞ്ചായത്തില്‍ ബിജെപിയുടെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പിന്തുണയിലാണ് എല്‍ഡിഎഫ് ഭരണത്തിലേറിയത്. എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ശോഭാ ചാര്‍ലിയെയാണ് രണ്ട് ബിജെപി അംഗങ്ങളും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും പിന്തുണച്ചത്. പഞ്ചായത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും അഞ്ചുസീറ്റുകള്‍ വീതവും ബിജെപിക്ക് രണ്ട് സീറ്റുമാണ് ലഭിച്ചത്. എന്നാൽ ഇവിടെ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ എൽഡിഎഫ് തയാറായില്ല.
