ബിജെപി കോർകമ്മിറ്റിയിൽ ശ്രീധരൻപിള്ളയെ കടന്നാക്രമിച്ച് നേതാക്കൾ
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് വിമർശനം ഉയർന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍എസ്എസ് സഹായം വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തിൽ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി.
ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ആലപ്പുഴയിൽ ചേർന്ന ബിജെപി സംസ്ഥാന കോർ കമ്മിറ്റിയിൽ അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ളയ്ക്കെതിരേ രൂക്ഷ വിമർശനം. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ശ്രീധരൻപിള്ള നടത്തിയ വിവാദ പ്രസ്താവനകൾ പാർട്ടിക്ക് തിരിച്ചടിയായെന്ന് വിമർശനം ഉയർന്നു. തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍എസ്എസ് സഹായം വേണ്ടപോലെ ലഭിച്ചില്ല. ശബരിമല വിഷയത്തിൽ 40 ശതമാനം വോട്ടുമാത്രമേ കിട്ടിയുള്ളൂവെന്നും യോഗം വിലയിരുത്തി.
ശ്രീധരൻപിള്ളയുടെ പ്രസ്താവനകളെ തുടർന്ന് പ്രതീക്ഷിച്ച വോട്ടുകളിൽ കുറവുണ്ടായെന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രതീക്ഷിച്ചിരുന്ന വിജയം തട്ടിയകറ്റിയെന്നും ചിലർ ആരോപിച്ചു. കേരളത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തില്‍ ദേശീയ നേതാക്കളും അതൃപ്തി പ്രകടിപ്പിച്ചതോടെ കോർ കമ്മിറ്റിയിൽ ശ്രീധരന്‍പിള്ള ഒറ്റപ്പെട്ടു.
അനുകൂല രാഷ്ട്രീയ സാഹചര്യം ഉണ്ടായിട്ടും സംഘടനാപ്രവർത്തനം ഏകോപിപ്പിക്കാൻ പ്രസിഡന്റിനു കഴിഞ്ഞില്ല. ശബരിമല വിഷയം സുവർണ അവസരമാണെന്ന ശ്രീധരൻ പിള്ളയുടെ പ്രസംഗമാണ് പാർട്ടിക്ക് വോട്ടു കുറച്ചതെന്നും സംസ്ഥാന ഭാരവാഹികൾ കുറ്റപ്പെടുത്തി. സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പിള്ളയെ മാറ്റണമെന്നും ചിലർ പരോക്ഷമായി വിമർശിച്ചു. എന്നാൽ പിള്ളയ്ക്കെതിരായ ഏകപക്ഷിയ ആക്രമണത്തെ ദേശീയ നേതൃത്വം തള്ളി. പിള്ളക്കെതിരായ വിമര്‍ശനങ്ങളിൽ കൂട്ടുത്തരവാദിത്തം മറക്കരുതെന്ന മറുപടിയാണ് ദേശീയ സെക്രട്ടറി വൈ സത്യകുമാർ നൽകിയത്.
കോർ കമ്മിറ്റി ആരംഭിക്കും മുന്നേതന്നെ സംസ്ഥാന ഘടകത്തെ വിമർശിച്ച് സത്യകുമാർ രംഗത്തുവന്നിരുന്നു. സംസ്ഥാന ഘടകത്തിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പൂർണതൃപ്തി ഇല്ലെന്നായിരുന്നു സംസ്ഥാനത്തെ പ്രചരണതിന്റെ ചുമതലക്കാരനായ വൈ സത്യകുമാറിന്റെ പ്രതികരണം.
