ബിജെപി പൗരത്വ കാംപയിന്‍: മുസ്‌ലിം നേതാക്കളെ കെണിയിലാക്കാന്‍ ആസൂത്രിതനീക്കം

പൗരത്വ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കിയ ഏകസംസ്ഥാനമായ കേരളത്തില്‍ മുസ്‌ലിംകള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നുവെന്ന പ്രചാരണം വ്യാപിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം.

Update: 2020-01-06 13:56 GMT

പി സി അബ്ദുല്ല

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതി അനുകൂല കാംപയിനുമായി ബന്ധപ്പെട്ട ബിജെപിയുടെ കേരളത്തിലെ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് പിന്നില്‍ വന്‍ചതിക്കുഴി. നിര്‍ദോഷമെന്നു കരുതുന്ന മുസ്‌ലിം നേതാക്കളുടെയും സാധാരണക്കാരുടെയും പടങ്ങളും പ്രാെഫൈലുകളും ഉപയോഗിച്ച് വന്‍പ്രചാരണങ്ങളാണു ദേശീയ, അന്തന്‍ ദേശീയ മാധ്യമങ്ങളില്‍ ബിജെപി ലക്ഷ്യമിടുന്നതെന്നാണ് സൂചന. പൗരത്വ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കിയ ഏകസംസ്ഥാനമായ കേരളത്തില്‍ മുസ്‌ലിംകള്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പൗരത്വ ബില്ലിനെ അനുകൂലിക്കുന്നുവെന്ന പ്രചാരണം വ്യാപിപ്പിക്കുകയാണ് ബിജെപി ലക്ഷ്യം. കേരളത്തില്‍ മാത്രം സംഘപരിവാറിന് 160 ഓളം തീവ്രഹിന്ദുത്വ സൈബര്‍ ഗ്രൂപ്പുകളുണ്ട്. ഇതിനു പുറമേ, ഹിന്ദു ഹെല്‍പ് ലൈന്‍ നിയന്ത്രിക്കുന്ന ഫെയ്ക്ക് ഐഡികളുല്‍പ്പെടെ 400 ഓളം ഫെയ്‌സ്ബുക്ക് ഹിന്ദുത്വഗ്രൂപ്പുകള്‍ വേറെയുമുണ്ടത്രെ.

ഞായറാഴ്ച തൃശൂരില്‍ നടന്ന ഒരു വിവാഹകര്‍മത്തിന് കാര്‍മികത്വം വഹിക്കാന്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍ എത്തിയിരുന്നു. പൗരപ്രമുഖനുമായി ബന്ധപ്പെട്ട ചടങ്ങില്‍ ബിജെപി നേതാക്കള്‍ ഉള്‍പ്പടെ എത്തിയിരുന്നു. വിവാഹസദ്യ കഴിക്കുമ്പോള്‍ ബിജെപി സംസ്ഥാന നേതാവ് എന്‍ രാധാകൃഷ്ണന്‍ കാന്തപുരത്തിന്റെ അടുത്തെത്തി. കുശലം പറയുന്നതിനിടെ പടമെടുത്തു. അല്‍പസമയത്തിനകം അത് പൗരത്വബില്‍ കാംപയിനുമായി ബന്ധപ്പെടുത്തി രാധാകൃഷ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതുസംബന്ധിച്ച മര്‍കസ് മീഡിയയുടെ വിശദീകരണം ഇങ്ങനെ: 'ബിജെപി നേതാവ് അടുത്തുവന്നു. സംസാരിക്കാനാരംഭിച്ചു. എന്താണ് വിഷയമെന്ന് ആരാഞ്ഞപ്പോള്‍, അയാള്‍ രാധാകൃഷ്ണനാണ് പേര് എന്ന് സ്വയം പരിചയപ്പെടുത്തി.

പൗരത്വനിയമവുമായി ബന്ധപ്പെട്ടു സംസാരിക്കാന്‍ ശ്രമിച്ചു. ഉടന്‍, പൗരത്വ നിയമം ഭരണഘടനാവിരുദ്ധമാണെന്നും മുസ്‌ലിംകളെ മാറ്റിനിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതാണെന്നും ശക്തമായ ഭാഷയില്‍ ഉസ്താദ് വ്യക്തമാക്കി. തുടര്‍ന്നും അദ്ദേഹം സംസാരിക്കാന്‍ മുതിര്‍ന്നപ്പോള്‍ ഉസ്താദ് കര്‍ക്കശമായി പറഞ്ഞു. ഇതിവിടെ ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ കയറിവന്നു സംസാരിക്കേണ്ട നിസ്സാരവിഷയമല്ല; കേരളത്തിലെ ജനങ്ങളില്‍ മഹാഭൂരിപക്ഷവും ജാതിമത ഭേദമന്യേ പൗരത്വ നിയമത്തിനെതിരേ ഒറ്റക്കെട്ടാണ്. ആ സംസാരം അവിടെ അവസാനിപ്പിക്കുകയും ചെയ്തു'- ഇത്തരത്തില്‍ ബിജെപി സംസ്ഥാന വ്യാപകമായി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്നാണ് സൂചനകള്‍. മര്‍കസ് അധികൃതര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബിജെപി നേതാവ് കാന്തപുരത്തിന്റെ പടം പിന്നീട് നീക്കംചെയ്തു. 

Tags: