കട ഉദ്ഘാടനത്തിന് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബൈക്ക് റേസിങ്; തടയാന്‍ ശ്രമിച്ച പോലിസിന് നേരേ ആക്രമണം

Update: 2021-04-14 10:00 GMT

മലപ്പുറം: കടയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ബൈക്ക് റേസിങ്. മലപ്പുറത്താണ് ന്യൂജെന്‍ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി ബൈക്ക് റേസിങ് നടത്തിയത്. ആയിരക്കണക്കിന് പേര്‍ ഒത്തുകൂടിയ റേസിങ് തടയാന്‍ ശ്രമിച്ച പോലിസിനു നേരേ ആക്രമണവുമുണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിന് പിന്നാലെ കട പോലിസ് അടച്ചുപൂട്ടുകയും ചെയ്തു.

മലപ്പുറം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലര്‍ എന്ന യൂ ട്യൂബറാണ് കട ഉദ്ഘാടനം ചെയ്യാനെത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയവര്‍ പൊന്നാനി- ചാവക്കാട് ദേശീയ പാതയിലൂടെയുളള ഗതാഗതം തടസ്സപ്പെടുത്തിയതോടെയാണ് പോലിസ് വിഷയത്തില്‍ ഇടപെടുന്നത്. ഇവര്‍ക്ക് നേരേ പോലിസ് ലാത്തിവീശി. തുടര്‍ന്ന് ഇവരില്‍ ചിലര്‍ പോലിസിന് നേരേ ആക്രമണം നടത്തുകയായിരുന്നു.

കല്ലേറില്‍ മൂന്ന് പോലിസ് ഉദ്യോഗസ്ഥര്‍ക്കും റോഡിലുണ്ടായിരുന്ന മറ്റു മൂന്നുപേര്‍ക്കും പരിക്കേറ്റു. കടയുടമ ചോലയില്‍ ഷിമാസ് അടക്കം 15 പേര്‍ക്കെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ അറസ്റ്റും ചെയ്തിട്ടുണ്ട്. അനുമതിയില്ലാതെ ഉദ്ഘാടനം, ദേശീയപാതയില്‍ ബൈക്ക് റേസിങ്, പോലിസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, പോലിസ് ഉദ്യോഗസ്ഥരെ അക്രമിച്ചു, കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News