വീണ്ടും വന്‍ മയക്കുമരുന്നുവേട്ട; എംഡിഎംഎയും 10 ലക്ഷത്തിന്റെ സ്വര്‍ണക്കട്ടിയുമായി രണ്ടുപേര്‍ പിടിയില്‍

Update: 2021-03-24 12:51 GMT

വഴിക്കടവ്: വിദ്യാര്‍ഥികള്‍ക്കും മറ്റും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തില്‍പ്പെട്ട മാരകമയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലിസ് പിടികൂടി. പൂക്കോട്ടുംപാടം വലമ്പുറം സ്വദേശി കോലോത്തും തൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേ കൈ സ്വദേശി ചക്കിങ്ങ തൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റില്‍ ഇന്നലെ രാത്രി എട്ടുമണിയോടെ പോലിസ് അറസ്റ്റുചെയ്തത്. ഇവരില്‍നിന്ന് 71.5 ഗ്രാം എംഡിഎംഎയും 10 ലക്ഷം രൂപ വിലവരുന്ന 227 ഗ്രാം തൂക്കമുള്ള സ്വര്‍ണക്കട്ടിയും പിടിച്ചെടുത്തു.

കഴിഞ്ഞ 19 ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് പ്രദേശത്തെ ലഹരി സംഘത്തെ കേന്ദ്രീകരിച്ച് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. വിപണിയില്‍ ഗ്രാമിന് 3,000 രൂപയോളം വിലവരുന്ന എംഡിഎംഎ ബംഗളൂരുവില്‍നിന്ന് കാര്‍ മാര്‍ഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്. ഇയാള്‍ സഹായത്തിനായി മിസ്ബാഹിനെയും കൂടെ കൂട്ടുകയായിരുന്നു.

പിടിവീഴുമെന്ന് ഉറപ്പായപ്പോള്‍ അക്രമാസക്തനായ ആഷിഖ് ചെക്‌പോസ്റ്റിലെ ജനല്‍ചില്ലുകള്‍ അടിച്ചുതകര്‍ത്ത് ദേഹത്ത് സ്വയം പരിക്കേല്‍പ്പിക്കുകയും പോലിസുകാരനെ കടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം കടത്തിയതിനും പോലിസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബലാല്‍സംഗത്തിനും, അടിപിടിക്കും, കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്‌റ്റേഷനിലും, പോലിസ് സ്‌റ്റേഷനില്‍ അക്രമം നടത്തിയതിന് നിലമ്പൂര്‍ പോലിസ് സ്‌റ്റേഷനിലും ആഷിഖിനെതിരേ കേസുകള്‍ നിലവിലുണ്ട്.

മലയോരമേഖലയിലെ ലഹരി സംഘങ്ങള്‍ക്കെതിരേ വരുംനാളുകളില്‍ കൂടുതല്‍ നടപടിയുണ്ടാവുമെന്ന് പോലിസ് അറിയിച്ചു. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി കെ കെ അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടം പോലിസ് ഇന്‍സ്‌പെക്ടര്‍ ടി കെ ഷൈജു, വഴിക്കടവ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ രാജീവ് കുമാര്‍, എസ്‌ഐ കെ സത്യന്‍, സിപിഓമാരായ ഇ ജി പ്രദീപ്, ടി നിബിന്‍ദാസ്, ജിയോ ജേക്കബ്, എം എസ് അനീഷ്, ടി വി അഖില്‍, എസ് പ്രശാന്ത് കുമാര്‍, വിവേക്, അരുണ്‍കുമാര്‍, ഷിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്ത് തുടരന്വേഷണം നടത്തുന്നത്.

Tags: