ഭെല്‍ ഇഎംഎല്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറണമെന്ന ഉത്തരവ് നടപ്പിലായില്ല; ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി

ഭെല്‍ ഇഎംഎല്‍ കമ്പനിയിലെ ജീവനക്കാരനും എസ് ടി യു ജനറല്‍ സെക്രട്ടറിയുമായ കെ പി മുഹമ്മദ് അഷ്റഫ് അഡ്വ.പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.കമ്പനി കൈമാറാന്‍ ഇരു സര്‍ക്കാരുകളും മുന്‍പ് തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു

Update: 2021-02-02 14:20 GMT

കൊച്ചി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കാസര്‍കോട് ഭെല്‍ ഇഎംഎല്‍ കമ്പനി സംസ്ഥാന സര്‍ക്കാരിന് കൈമാറാനുള്ള തീരുമാനം മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന ഉത്തരവ് നടപ്പിലാക്കാത്തതിനെതിരെ സമര്‍പ്പിച്ച കോടതി അലക്ഷ്യ ഹരജിയില്‍ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി.ഭെല്‍ ഇഎംഎല്‍ കമ്പനിയിലെ ജീവനക്കാരനും എസ് ടി യു ജനറല്‍ സെക്രട്ടറിയുമായ കെ പി മുഹമ്മദ് അഷ്റഫ് അഡ്വ.പി ഇ സജല്‍ മുഖേന നല്‍കിയ ഹരജിയില്‍ ജസ്റ്റിസ് എന്‍ നാഗരേഷാണ് കേന്ദ്ര ഘന വ്യവസായ വകുപ്പിന് നോട്ടീസ് നല്‍കാന്‍ ഉത്തരവിട്ടത്.

കമ്പനി കൈമാറാന്‍ ഇരു സര്‍ക്കാരുകളും ് മുന്‍പ് തീരുമാനിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. കേന്ദ്ര ഘന വ്യവസായ വകുപ്പിന്റെ അന്തിമ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍പ് സമര്‍പ്പിച്ച ഹരജിയില്‍ മൂന്ന് മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് 2020 ഒക്ടോബര്‍ 13 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഉത്തരവ് നടപ്പാക്കി കമ്പനി കൈമാറ്റത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഹരജിക്കാരന്‍ കോടതി അലക്ഷ്യ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് വര്‍ഷമായി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും ഹരജിക്കാരന്‍ ആരോപിച്ചു. ഭെല്ലിന് 51 ശതമാനവും സംസ്ഥാന സര്‍ക്കാരിന് 49 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

Tags:    

Similar News