ആദർശിന്റെ ദുരൂഹമരണം; കൂടത്തായി മാതൃകയിൽ കുഴിമാടം തുറന്ന് പരിശോധിക്കും
2009 ഏപ്രിൽ അഞ്ചിന് അടുത്ത കടയിലേക്ക് പാൽ വാങ്ങാൻ പോയ ആദർശിനെ വഴിയരുകിലെ കുളത്തിൽ മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തുന്നത്. തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടവും ഫോറൻസിക് പരിശോധനകളും നടത്തുമെന്നു പോലിസ് വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം: ഭരതന്നൂരിൽ 10 വർഷം മുമ്പ് നടന്ന ഏഴാം ക്ലാസ് വിദ്യാർഥിയുടെ ദുരൂഹമരണക്കേസ് തെളിയിക്കാൻ കൂടത്തായി മാതൃകയിൽ കുഴിമാടം തുറന്നു പോലിസ് പരിശോധന നടത്തും. തിരുവനന്തപുരം ഭരതന്നൂരിലെ ആദർശിന്റെ മരണമാണ് പോലിസ് വീണ്ടും അന്വേഷിക്കുന്നത്.
2009 ഏപ്രിൽ അഞ്ചിന് അടുത്ത കടയിലേക്ക് പാൽ വാങ്ങാൻ പോയ ആദർശിനെ വഴിയരുകിലെ കുളത്തിൽ മരിച്ചനിലയിലാണ് പിന്നീട് കണ്ടെത്തുന്നത്. മുങ്ങിമരണമെന്ന് കേസ് അന്വേഷിച്ച പാങ്ങോട് പോലിസ് വിധിയെഴുതി. എന്നാൽ മാസങ്ങൾക്കുശേഷം ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയ്ക്കും സുഷുമ്ന നാഡിക്കുമേറ്റ മർദനമാണ് മരണകാരണമെന്നു കണ്ടെത്തി.
കുളത്തിന്റെ കരയിൽനിന്നു കണ്ടെത്തിയ ആദർശിന്റെ വസ്ത്രത്തിൽ ബീജമുണ്ടായിരുന്നതായും മരണദിവസം മഴയുണ്ടായിട്ടും വസ്ത്രങ്ങൾ നനഞ്ഞിരുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. മർദിച്ചു കൊന്നശേഷം കുളത്തിലിട്ടതാവാം എന്നാണു പോലിസിന്റെ നിഗമനം. തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടവും ഫോറൻസിക് പരിശോധനകളും നടത്തുമെന്നു പോലിസ് വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോൾ കൂടത്തായി ഉൾപ്പെടെയുള്ള മരണങ്ങൾ സജീവമായതോടെയാണ് പത്തുവർഷം മുമ്പുള്ള കേസ് വീണ്ടും അന്വേഷിക്കുന്നത്. കുറച്ചുപേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ പോലിസ് ഒരുങ്ങുന്നുണ്ട്. അഞ്ചു പേർ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്.