ബാലഭാസ്‌കറിന്റെ മരണം: നാലുപേര്‍ക്ക് നുണപരിശോധന; അന്വേഷണസംഘം നാളെ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും

ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു.

Update: 2020-09-08 14:37 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിഷ്ണു സോമസുന്ദരം, പ്രകാശ് തമ്പി, അര്‍ജുന്‍, സോബി എന്നിവരുടെ നുണപരിശോധന നടത്തും. ഇതിനായി നാളെ തിരുവനന്തപുരം സിബിഐ കോടതിയില്‍ അപേക്ഷ നല്‍കും. ബാലഭാസ്‌കര്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ സ്വര്‍ണക്കടത്ത് തുടങ്ങിയതായാണ് അന്വേഷണസംഘത്തിന്റെ സംശയം. വിഷ്ണു സോമസുന്ദരം നിരവധി പ്രാവശ്യം ദുബായ് സന്ദര്‍ശിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.

ദുബയില്‍ തുടങ്ങിയ ബിസിനസില്‍ ഒരുകോടി നിക്ഷേപിച്ചിരുന്നെന്നും 50 ലക്ഷം രൂപ ബാലഭാസ്‌കര്‍ കടമായി തന്നിരുന്നുവെന്നുമാണ് വിഷ്ണുവിന്റെ മൊഴി. ദുബയിലെ കമ്പനിയില്‍ സ്വര്‍ണക്കടത്ത് കേസിലെ കസ്റ്റംസ് സൂപ്രണ്ടിനും നിക്ഷേപമുണ്ട്. ഇയാളുടെ ഭാര്യയുടെ പേരില്‍ 20 ശതമാനം ഓഹരി നിക്ഷേപമാണുള്ളത്. സ്വര്‍ണക്കടത്ത് പിടിച്ചതോടെ കമ്പനിയും തകര്‍ന്നു. അടുക്കള ഉപകരണങ്ങള്‍ വില്‍പ്പന നടത്താനായിരുന്നു കമ്പനി തുടങ്ങിയത്.

ബാലഭാസ്‌കറിന്റെ അപകടമരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെക്കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകടമരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജുനനെ മറയാക്കി സ്വര്‍ണക്കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസില്‍ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും സാക്ഷിയായ കലാഭവന്‍ സോബിയുടെയും മൊഴി സിബിഐ നേരത്തെ രേഖപ്പെടുത്തിയിരുന്നു.  

Tags: