ബാലഭാസ്കറിന്റെ മരണം: നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാലുപേരും കോടതിയിൽ ഹാജരാവണം

പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർ ഈ മാസം 16ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കോടതി സമൻസ് അയച്ചു.

Update: 2020-09-15 08:30 GMT

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നുണപരിശോധനയ്ക്ക് വിധേയരാകേണ്ട നാലുപേരും കോടതിയിൽ ഹാജരാവണം. പ്രകാശൻ തമ്പി, വിഷ്ണു സോമസുന്ദരം, അർജുൻ, സോബി എന്നിവർ ഈ മാസം 16ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്നു കാണിച്ച് കോടതി സമൻസ് അയച്ചു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇവർക്ക് സമൻസ് അയച്ചത്.

കേസിൽ ലഭിച്ച മൊഴികളുടെ വിശ്വാസ്യത പരിശോധിക്കാനാണ് സിബിഐ ഇവരെ നാലു പേരെയും നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. 2018 സപ്തംബർ 25 നാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം അപകടത്തിൽപ്പെടുന്നത്.

കോടതിയിൽ ഹാജരാകുന്ന ഇവരോട് സ്വമേധയാ നുണപരിശോധനയ്ക്ക് വിധേയരാകാൻ സമ്മതമാണോയെന്ന് കോടതി ചോദിക്കും. ഇവരിൽ നിന്ന് സമ്മതപത്രം എഴുതിവാങ്ങിയ ശേഷമാകും നുണപരിശോധനയ്ക്ക് വിധേയരാക്കുന്ന നടപടികളുമായി സിബിഐ മുന്നോട്ട് പോകുക. കേസിൽ ബാലഭാസ്കറിന്റെ അച്ഛന്റെയും ഭാര്യയുടെയും മൊഴി സിബിഐ നേരത്തേ എടുത്തിരുന്നു. ഇതിനിടെയാണ് ബാലഭാസ്കറിന്റെ മാനേജർമാരായ പ്രകാശൻ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വർണക്കടത്ത് കേസിൽ പിടിയിലാകുന്നത്.

വാഹനം ഓടിച്ചിരുന്ന അർജുൻ സംഭവസമയം താനല്ല വാഹനം ഓടിച്ചിരുന്നതെന്ന് നൽകിയ മൊഴിയും സംശയം ജനിപ്പിക്കുന്നതായിരുന്നു. അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നുവെന്ന കലാഭവൻ സോബിയുടെ മൊഴിയും ഏറെ നിർണായകമായിരുന്നു.

Tags:    

Similar News