ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ കൃഷ്ണഭട്ട് ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു.

Update: 2020-11-13 14:13 GMT

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും ബദിയടുക്ക പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെഎന്‍ കൃഷ്ണഭട്ടും ഭാര്യ ഷീല കെ ബട്ടും ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി മാസങ്ങളായി കൃഷ്ണഭട്ട് ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു.

കോണ്‍ഗ്രസ് പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് കൃഷ്ണഭട്ടിനെതിരേ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ബദിയടുക്കക്ക് പുറത്തുള്ള പാര്‍ട്ടി പരിപാടികളില്‍ തന്നെ വിളിക്കാറുപോലുമില്ലെന്ന് കൃഷ്ണഭട്ട് പറഞ്ഞു.

ഇരുപത് വര്‍ഷമായി പഞ്ചായത്ത് ഭരിക്കുന്നത് യുഡിഎഫാണ്. 2005 മുതല്‍ 2010 വരെ പഞ്ചായത്ത് അംഗവും 2010 മുതല്‍ 2015വരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും 2015 മുതല്‍ 2020വരെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു കൃഷ്ണ ഭട്ട്. 19 സീറ്റുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിനും ലീഗിനും അഞ്ച് വീതം സീറ്റുകളാണുണ്ടായിരുന്നത്. എട്ട് സീറ്റ് ബിജെപിക്കും. സിപിഎമ്മിന് ഒരു സീറ്റുമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചത്.