പോലിസിൽ വീണ്ടും അഴിച്ചുപണി: ബി സന്ധ്യ ട്രെയിനിങ് മേധാവി, പത്മകുമാര്‍ ആംഡ് പോലിസ് ബറ്റാലിയന്‍ എഡിജിപി
കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറേക്ക് കോസ്റ്റല്‍ പോലിസിന്റെ അധിക ചുമതല നല്‍കി.
തിരുവനന്തപുരം: പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണിയുമായി സര്‍ക്കാര്‍. കേരള പോലിസ് അക്കാദമി ഡയറക്ടര്‍ എഡിജിപി ബി സന്ധ്യയെ എഡിജിപി (ട്രെയിനിങ്) ആയി മാറ്റി നിയമിച്ചു. എഡിജിപി (കോസ്റ്റല്‍ സെക്യൂരിറ്റി) കെ പത്മകുമാറിനെ ആംഡ് പോലിസ് ബറ്റാലിയന്‍ എഡിജിപിയായി മാറ്റി നിയമിച്ചു. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറേക്ക് കോസ്റ്റല്‍ പോലിസിന്റെ അധിക ചുമതല നല്‍കി.
കേന്ദ്ര ഡെപ്യൂട്ടേഷന്‍ കഴിഞ്ഞ് മടങ്ങിയെത്തിയ ടി വിക്രമിനെ ഐജി (ട്രെയിനിങ്) ആയി നിയമിച്ചു. കേരള പോലിസ് അക്കാദമി ഡയറക്ടറുടെ ചുമതലയും വിക്രമിന് നല്‍കി. എസ്പി (ഓപ്പറേഷന്‍സ്) ചുമതലയുണ്ടായിരുന്ന ചൈത്ര തെരേസ ജോണിനെ തീവ്രവാദ വിരുദ്ധ സേന എസ്പി ആയി നിയമിച്ചു.
പോലിസ് ആസ്ഥാനത്തെ എഐജിയായ സുജിത് ദാസിനെ കോഴിക്കോട് സിറ്റി ഡിസിപി ആയി നിയമിച്ചു. വനിതാ പോലിസ് ബറ്റാലിയന്‍ കമാന്‍ഡന്റ് ഡി ശില്‍പ്പയാണ് പുതിയ കാസര്‍കോട് ജില്ലാ പോലിസ് മേധാവി. കാസര്‍കോട് ജില്ലാ പോലിസ് മേധാവി പി എസ് സാബുവിനെ ആലപ്പുഴയിലേക്ക് മാറ്റി നിയമിച്ചു. ആലപ്പുഴ എസ്പി ജയിംസ് ജോസഫ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് ആര്‍ വിശ്വനാഥാണ് പുതിയ തൃശൂര്‍ റൂറല്‍ പോലിസ് മേധാവി. കെ പി വിജയകുമാരന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് വൈഭവ് സക്സേനയെ പോലിസ് ആസ്ഥാനത്തെ അഡീഷണല്‍ അസി.ഇന്‍സ്പെക്ടര്‍ ജനറലായി നിയമിച്ചു.