അയനിക്കാട് വീടിന്റെ വാതില്‍ തകര്‍ത്ത് വീട്ടമ്മയുടെ രണ്ടര പവന്‍ മാല കവര്‍ന്നു

Update: 2021-02-22 07:20 GMT

പയ്യോളി: അയനിക്കാട് പള്ളിക്ക് സമീപം വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ത്ത് ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ രണ്ടര പവന്റെ സ്വര്‍ണമാല മോഷ്ടിച്ചു. ദേശീയപാതയില്‍നിന്ന് 100 മീറ്റര്‍ അകലെയുള്ള തൈവളപ്പില്‍ 'തമന്ന'യില്‍ ഇസ്മായിലിന്റെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്.

വീടിന്റെ മുന്‍വശത്തെ വാതിലിനോട് ചേര്‍ന്നുള്ള ജനല്‍പാളി ആയുധമുപയോഗിച്ച് അടര്‍ത്തി കൊളുത്തുനീക്കി തുറന്ന ശേഷം വാതിലിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സംശയിക്കുന്നു. മോഷണം നടക്കുമ്പോള്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇതില്‍ ഒരു സ്ത്രീ അണിഞ്ഞിരുന്ന രണ്ടര പവന്റെ സ്വര്‍ണമാലയാണ് നഷ്ടപ്പെട്ടത്. ഇവര്‍ ധരിച്ചിരുന്ന സ്വര്‍ണമോതിരവും കാതിലെ ആഭരണവും നഷ്ടപ്പെട്ടിട്ടില്ല.

താഴെയും മുകളിലുമായി അഞ്ച് മുറികളുള്ള വീട്ടില്‍ അലമാരയിലെയും ഷെല്‍ഫിലെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ വാരി വലിച്ചിട്ട നിലയിലാണ്. വാനിറ്റി ബാഗിലുണ്ടായിരുന്ന മൂവായിരത്തോളം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്തുള്ള ബന്ധുവീട് ഉള്‍പ്പെടെ രണ്ട് വീടുകളില്‍ മോഷണശ്രമവും നടന്നിട്ടുണ്ട്. പയ്യോളി എസ്‌ഐ കെ പ്രകാശന്റെ നേതൃത്വത്തിലുള്ള പോലിസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

Tags:    

Similar News