മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപശ്രമം; സ്വപ്നയ്ക്കും പി സി ജോര്‍ജിനും എതിരേ കുറ്റപത്രം, സാക്ഷികളായി ജലീലും സരിത നായരും

Update: 2025-08-26 06:12 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരേ കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ സ്വപ്ന സുരേഷ്, പി സി ജോര്‍ജ് എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം. കെ ടി ജലീലിന്റെ പരാതിയിലാണു കേസ്. തിരുവനന്തപുരം അഡിഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് റിപോര്‍ട്ട് നല്‍കിയത്. ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന മധുസൂദനാണ് റിപോര്‍ട്ട് തയ്യാറാക്കി ഡിജിപിക്ക് നല്‍കിയത്.

കന്റോണ്‍മെന്റ് പോലിസ് റജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ആരോപണങ്ങള്‍ക്കു പിന്നില്‍ സ്വപ്നയും പി സി ജോര്‍ജും ചേര്‍ന്നുള്ള ഗൂഢാലോചനയാണെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ പാര്‍ട്ടികളെക്കൊണ്ട് സമരങ്ങള്‍ നടത്തി കലാപമുണ്ടാക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യമെന്നാണ് കുറ്റപത്രത്തിലെ കണ്ടെത്തല്‍. ഇരുവരും കൂടിക്കാഴ്ച നടത്തിയതിന്റെ തെളിവുകളെക്കുറിച്ചും കുറ്റപത്രത്തിലുണ്ട്. ജലീലും സരിത നായരുമാണ് കേസിലെ പ്രധാന സാക്ഷികള്‍.