മധ്യവയസ്‌കനെ കുത്തിക്കൊല്ലാൻ ശ്രമം; ബിജെപി പ്രവർത്തകന് തടവും പിഴയും

വെള്ളിനേഴി കുറ്റാനശേരി കുന്നത്ത് വീട്ടിൽ പ്രഭാകരനെ(60)യാണ്‌ ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. ഒറ്റപ്പാലം അസി. ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.

Update: 2022-04-14 01:08 GMT

ഒറ്റപ്പാലം: കുടിവെള്ള വിതരണത്തിന്റെ പേരിലുണ്ടായ തർക്കം പരിഹരിക്കുന്നതിനിടെ മധ്യവയസ്‌കനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ബിജെപി പ്രവർത്തകന് ഏഴു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. കുറ്റാനശേരി നെടുമ്പറമ്പത്ത് മണികണ്ഠനെ(51)യാണ്‌ ശിക്ഷിച്ചത്‌.

ആയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിന് രണ്ടു വർഷം കഠിന തടവും തടഞ്ഞുവച്ചതിന് 15 ദിവസത്തെ വെറും തടവുമാണ്‌ ശിക്ഷ. തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. വെള്ളിനേഴി കുറ്റാനശേരി കുന്നത്ത് വീട്ടിൽ പ്രഭാകരനെ(60)യാണ്‌ ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്‌. ഒറ്റപ്പാലം അസി. ഡിസ്ട്രിക്ട് ആൻഡ് സെക്ഷൻസ് കോടതി ജഡ്ജി പി സെയ്തലവിയാണ് ശിക്ഷ വിധിച്ചത്.

2017 ജൂൺ ഒമ്പതിന് വൈകിട്ട് ഏഴോടെ കുറ്റാനശേരി–-പുന്നടി റോഡ് ജങ്‌ഷനിലാണ് സംഭവം. മാപ്പിളശേരി ജലസേചന പദ്ധതിയിൽ നിന്ന് മണികണ്ഠന്റെ വീട്ടിലേക്ക് വെള്ളം കിട്ടുന്നില്ലെന്ന പേരിൽ തർക്കം നിലനിന്നിരുന്നു. മണികണ്ഠൻ പമ്പ് ഹൗസിലെ മോട്ടോർ ഓഫ് ചെയ്ത് കുടിവെള്ള വിതരണം തടസ്സപ്പെടുത്തുകയും പമ്പ് ഓപ്പറേറ്ററെ ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ കുടിവെള്ള കമ്മിറ്റിയിലെ അംഗമായ പ്രഭാകരനെ കുത്തുകയായിരുന്നു. പരിക്കേറ്റ പ്രഭാകരൻ 11 ദിവസം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. അന്നത്തെ ചെർപ്പുളശേരി സിഐ എ ദീപകുമാർ അന്വേഷണം നടത്തി കുറ്റപത്രം നൽകിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ ഹരി ഹാജരായി.