രാഹുല്‍ ഗാന്ധി എംപിയുടെ ഓഫിസിനു നേരെ ആക്രമണം: നേതൃത്വം നല്‍കിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ

ആക്രമണത്തിന് നേതൃത്വം നല്‍കിയലര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Update: 2022-06-24 17:26 GMT

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റയിലെ ഓഫിസിന് നേരെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരവും തുടര്‍ന്നുണ്ടായ ആക്രമണവും അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. ആക്രമണത്തിന് നേതൃത്വം നല്‍കിയലര്‍ക്കെതിരേ സംഘടനാ തലത്തില്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

സംരക്ഷിത വനമേഖലയുടെ ബഫര്‍ സോണിനെ സംബന്ധിച്ചുള്ള സുപ്രിം കോടതിയുടെ ഉത്തരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിഷയം ഏറ്റെടുത്ത് സമരം സംഘടിപ്പിക്കാന്‍ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടില്ല. ഇന്ന് രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാര്‍ച്ചിന് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചത് എന്ന് സംഘടനാപരമായി പരിശോധിച്ച് സമരത്തിന് നേതൃത്വം നല്‍കിയ പ്രവര്‍ത്തകര്‍ക്ക് നേരെ ശക്തവും മാതൃകാപരവുമായ സംഘടനാ നടപടി സ്വീകരിക്കും.

ഒറ്റപ്പെട്ട ഈ സംഭവം ഉയര്‍ത്തിപ്പിടിച്ച് എസ്എഫ്‌ഐയെ മോശമായി ചിത്രീകരിക്കാനുള്ള വലതുപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ട പൊതുസമൂഹവും വിദ്യാര്‍ത്ഥികളും തിരിച്ചറിയണം. അവസരം മുതലെടുത്ത് എസ്എഫ്‌ഐയെ ആക്രമിക്കാനുള്ള വലതുപക്ഷ നീക്കത്തെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുത്തു തോല്‍പ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ അറിയിച്ചു.

Tags:    

Similar News