പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് മര്‍ദനമേറ്റ സംഭവം; രണ്ടു പേര്‍ അറസ്റ്റില്‍

Update: 2019-06-03 14:16 GMT

പെരിന്തല്‍മണ്ണ: പ്രണയിച്ചതിന്റെ പേരില്‍ യുവാവിന് ക്രൂര മര്‍ദനമേറ്റ സംഭവത്തില്‍ രണ്ടുപേര്‍ പെരിന്തല്‍മണ്ണ പോലിസിന്റെ പിടിയിലായി. മറ്റു അഞ്ചുപേര്‍ക്കെതിരേ കൂടി കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നുവെന്നും പോലിസ് പറഞ്ഞു. യുവതിയുടെ ബന്ധുവും കേസിലെ ഒന്നാംപ്രതിയുമായ വലമ്പൂര്‍ കലംപറമ്പില്‍ വീട്ടില്‍ ഹമീദ്, ഹമീദിന്റെ ബന്ധുവും കേസിലെ മറ്റൊരു പ്രതിയുമായ വലമ്പൂര്‍ കലംപറമ്പില്‍ ഇര്‍ഷാദിന്റെ ഭാര്യ മുഹ്‌സിന എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞദിവസമാണ് യുവതിയുടെ ബന്ധുക്കള്‍ ചേര്‍ന്ന് യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി മലമുകളിലും ആളില്ലാത്ത വീട്ടിലും മറ്റും കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് അവശനാക്കിയത്. പാതായ്ക്കര ചുണ്ടമ്പറ്റ നാഷിദലിയാണ് യുവതിയുടെ ബന്ധുക്കളുടെ ക്രൂരമര്‍ദനങ്ങള്‍ക്കിരയായത്. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. കാലും കൈകളും അടിച്ചു തകര്‍ത്ത നിലയിലാണ്. അതേസമയം, സംഭവത്തില്‍ ഉടന്‍ തന്നെ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവുമെന്നു പെരിന്തല്‍മണ്ണ പോലിസ് അറിയിച്ചു.

Similar News