നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എമാരായ മുകേഷിനും ഷംസീറിനും എം എംമണിക്കും സീറ്റില്ല

Update: 2026-03-15 14:49 GMT

തിരുവനന്തപുരം: സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എമാരായ മുകേഷ്, എം.എം. മണി, എ.എന്‍. ഷംസീര്‍ തുടങ്ങിയവര്‍ക്ക് ഇത്തവണ സീറ്റില്ല. ഞായറാഴ്ച 81 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രഖ്യാപിച്ചത്. ഇതില്‍ ആറുപേര്‍ സിപിഎം സ്വതന്ത്രരാണ്. ആകെ 86 സീറ്റുകളിലാണ് സിപിഎം ഇത്തവണ മത്സരിക്കുന്നത്. ഇതില്‍ പാലക്കാട് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും.

കൊല്ലത്ത് സിറ്റിങ് എംഎല്‍എയായ മുകേഷിന് പകരം എസ് ജയമോഹനാണ് സിപിഎമ്മിന്റെ സ്ഥാനാര്‍ഥി. സിപിഎം കൊല്ലം ജില്ലാ ആക്ടിങ് സെക്രട്ടറിയാണ് ജയമോഹന്‍. കൊല്ലത്ത് മുകേഷ് ഇത്തവണ മല്‍സരിക്കില്ലെന്ന് നേരത്തേ ഉറപ്പായിരുന്നു. ജയമോഹനുവേണ്ടി ചുവരെഴുത്തടക്കമുള്ള പ്രചാരണപരിപാടികളും സിപിഎം ആരംഭിച്ചിരുന്നു. 2021-ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദുകൃഷ്ണയെ 2072 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് മുകേഷ് കൊല്ലത്തു നിന്ന് നിയമസഭയിലെത്തിയത്.

രണ്ടു തവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായ എ എന്‍ ഷംസീറും ഇത്തവണ സീറ്റില്ല. 2016-ലും 2021-ലും തലശ്ശേരിയില്‍ നിന്ന് നിയമസഭയിലെത്തിയ എ എന്‍ ഷംസീര്‍, 2021 മുതല്‍ നിയമസഭ സ്പീക്കറുമാണ്. എന്നാല്‍, ഇത്തവണ കാരായി രാജനാണ് തലശ്ശേരിയില്‍ സിപിഎം സ്ഥാനാര്‍ഥി. ഉടുമ്പന്‍ചോലയിലെ സിറ്റിങ് എംഎല്‍എയായ എം എം മണിയും ഇത്തവണ മല്‍സരിക്കുന്നില്ല. 2016-ലും 2021-ലും ഉടുമ്പന്‍ചോലയില്‍നിന്ന് തുടര്‍ച്ചയായി എംഎം മണി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ഇത്തവണ മുന്‍ എംഎല്‍എയായ കെ കെ ജയചന്ദ്രനെയാണ് സിപിഎം ഉടുമ്പന്‍ചോലയില്‍ മത്സരിപ്പിക്കുന്നത്. 2001 മുതല്‍ 2011 വരെ ഉടുമ്പന്‍ചോലയില്‍നിന്ന് എംഎല്‍എയായ സിപിഎം നേതാവാണ് കെ.കെ. ജയചന്ദ്രന്‍. എം എം മണിയുടെ ഒഴിവില്‍ ഇടുക്കി ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ഇത്തവണ മല്‍സരരംഗത്തില്ല. എം വി ഗോവിന്ദന്‍ പ്രതിനിധീകരിച്ചിരുന്ന തളിപ്പറമ്പില്‍ അദ്ദേഹത്തിന്റെ ഭാര്യയും ആന്തൂര്‍ മുന്‍ നഗരസഭാധ്യക്ഷയുമായ പി.കെ. ശ്യാമളയാണ് ഇത്തവണ സിപിഎം സ്ഥാനാര്‍ഥി. പൊന്നാനിയിലെ സിറ്റിങ് എംഎല്‍എ പി. നന്ദകുമാര്‍, ആലത്തൂരിലെ സിറ്റിങ് എംഎല്‍എ കെ ഡി പ്രസന്നന്‍ തുടങ്ങിയവര്‍ക്കും ഇത്തവണ പാര്‍ട്ടി സീറ്റ് നല്‍കിയില്ല. പൊന്നാനിയില്‍ എം കെ സക്കീറും ആലത്തൂരില്‍ ടി എം ശശിയുമാണ് സിപിഎം സ്ഥാനാര്‍ഥികള്‍.കെ കെ ശൈലജ ഇക്കുറി മട്ടന്നൂരില്‍ നിന്ന് പേരാവൂരിലേയ്ക്ക് മാറി. ഇവിടെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫാണ് എതിരാളി.വികെ സനോജാണ് മട്ടന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥി.