കെ സുരേന്ദ്രൻ കോന്നിയിൽ; കുമ്മനത്തെ ഒഴിവാക്കി
വട്ടിയൂർക്കാവിൽ ജില്ലാ പ്രസിഡന്റ് എസ്. സുരേഷാണ് സ്ഥാനാർഥി. അരൂരിൽ കെ.പി. പ്രകാശ് ബാബുവും എറണാകുളത്തു സി.ജി. രാജഗോപാലും മഞ്ചേശ്വരത്തു രവീശതന്ത്രി കുണ്ടാറുമാണു ബിജെപി സ്ഥാനാർഥികൾ.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലേക്ക് ബിജെപി സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കോന്നിയിൽ കെ സുരേന്ദ്രനാണ് സ്ഥാനാർഥി. വട്ടിയുർക്കാവിൽ കുമ്മനം രാജശേഖരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷ് ഇവിടെ മൽസരിക്കും. അരൂരിൽ കെ.പി. പ്രകാശ് ബാബുവും എറണാകുളത്തു സി.ജി. രാജഗോപാലും മഞ്ചേശ്വരത്തു രവീശതന്ത്രി കുണ്ടാറുമാണു ബിജെപി സ്ഥാനാർഥികൾ.
കുമ്മനം രാജശേഖരൻ, വി.വി. രാജേഷ്, സുരേഷ് എന്നിവരുടെ പേരുകളാണു വട്ടിയൂർക്കാവിൽ പരിഗണിച്ചിരുന്നത്. മുതിർന്ന നേതാവ് ഒ. രാജഗോപാൽ ശനിയാഴ്ച കുമ്മനത്തിന്റെ സ്വാനാർഥിത്വം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വി. മുരളീധരൻ പക്ഷത്തിലെ ചില നേതാക്കൾ കുമ്മനത്തിനെതിരേ എതിർപ്പുയർത്തി. ഇതേതുടർന്ന് മണ്ഡലത്തിൽ ബിജെപിക്കു തെരഞ്ഞെടുപ്പു പ്രചാരണം നിർത്തിവയ്ക്കേണ്ട അവസ്ഥയുണ്ടായി.
ഇതിനുപിന്നാലെയാണു കുമ്മനത്തെ ഒഴിവാക്കിയുള്ള സ്ഥാനാർഥി പട്ടികയ്ക്കു ബിജെപി ദേശീയ നേതൃത്വത്തിന്റെ അംഗീകാരം ലഭിക്കുന്നത്. ആദ്യം മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആർഎസ്എസ് നേതൃത്വവും ശ്രീധരൻപിള്ള വിഭാഗവും ആവശ്യപ്പെട്ടതോടെ "പാർട്ടി പറഞ്ഞാൽ' മത്സരിക്കാമെന്ന നിലപാടിലേക്കു കുമ്മനം എത്തിയിരുന്നു. ഇതിനു പിന്നാലെയാണു കുമ്മനത്തെ ഒഴിവാക്കി സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നത്.
കോന്നിയിൽ കെ. സുരേന്ദ്രനു പുറമേ ശോഭ സുരേന്ദ്രന്റെ പേരാണു പരിഗണനയിലുണ്ടായിരുന്നത്. എന്നാൽ അവസാന ലാപ്പിൽ വിജയസാധ്യത മുൻനിർത്തി സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം കോന്നിയിൽ നിയോഗിക്കുകയായിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു മുമ്പ് സുരേന്ദ്രന്റെ നിലപാട്.