ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രി മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

3 നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്

Update: 2019-01-12 13:09 GMT

തൃശൂര്‍: ഏഷ്യയിലെ ആദ്യ ആയുര്‍വേദ സ്‌പോര്‍ട്‌സ് ആശുപത്രിയായ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. 3 നിലകളിലായി 31,000 ചതുരശ്ര അടിയില്‍ 8.16 കോടി രൂപ മുതല്‍ മുടക്കിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. കായിക താരങ്ങളുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും ഏകാഗ്രത വര്‍ധിപ്പിക്കാനും യോഗ & മെഡിറ്റേഷന്‍, കായികക്ഷമത വര്‍ധിപ്പിക്കാനും വ്യായാമത്തിനുമായി ആധുനിക ജിംനേഷ്യം, സിന്തറ്റിക് ട്രാക്ക്, എക്‌സൈസ് പൂള്‍ എന്നിവ ഇവിടെ ലഭ്യമാണ്. ഇതോടൊപ്പംതന്നെ ന്യൂട്രീഷ്യനിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ് മറ്റാധുനിക ഡോക്ടര്‍മാരുടെ നിര്‍ദേശവും കായിക താരങ്ങള്‍ക്ക് ലഭ്യമാവും. ക്ലിനിക്കല്‍ ലബോറട്ടറി, റേഡിയോളജി കൂടാതെ ഓപറേഷന്‍ തീയറ്ററുകളടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് ആശുപത്രിയിലൊരുക്കുന്നത്. പരിക്കുകളില്‍നിന്നും പൂര്‍ണമായി ഭേദപ്പെടാനും വീണ്ടും കളിക്കളത്തിലിറങ്ങാനുള്ള ആത്മവിശ്വാസവും കായികക്ഷമതയും ഓരോ കായികതാരത്തിനും ചികില്‍സയിലൂടെ ലഭ്യമാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്. സ്‌പോര്‍ട്‌സ് ആയുര്‍വേദ ആശുപത്രി രാജ്യത്തിന് അഭിമാനിക്കാവുന്ന ഒന്നാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ തുടങ്ങിയ 8 ജില്ലകളിലാണ് ഈ പദ്ധതി വിജയകരമായി മുന്നേറുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി കെ കെ ശൈലജ പറഞ്ഞു. 8 ജില്ലകളിലായി 80 ഓളം പ്രത്യേക പരിശീലനം നേടിയിട്ടുള്ള ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍മാര്‍ പ്രവര്‍ത്തിച്ചുവരുന്നതായും മന്ത്രി പറഞ്ഞു. ഔഷധി നിര്‍മിച്ച പുതിയ പഞ്ചകര്‍മ ആശുപത്രിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

Tags:    

Similar News