മാധ്യമ വിലക്ക്: മീഡിയ അക്കാദമി നിയമവഴി തേടുമെന്ന് അക്കാദമി ചെയര്‍മാന്‍

ഏഷ്യാനെറ്റ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ വിലക്ക് മണിക്കൂറുകള്‍ക്ക് ശേഷം നീക്കിയെങ്കിലും നാടിനെ നടുക്കിയകേന്ദ്രസര്‍ക്കാരിന്റെ സംപ്രേക്ഷണവിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള ഡെമോക്ലസിന്റെ വാളായിതൂങ്ങുകയാണ്. 1995ല്‍ പാര്‍ലമെന്റ് പാസാക്കിയ കേബിള്‍ടിവി നെറ്റ്വര്‍ക്ക് റെഗുലേഷന്‍ ആക്ടിന്റെ ദുരുപയോഗമാണ് ഉണ്ടായിരിക്കുന്നത്. ആ നിയമത്തിന്റെ മറവില്‍ വാര്‍ത്തയുടെ ശരിതെറ്റ് ഭരണകൂടത്തിന്റെ ഏറാന്‍മൂളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ണ്ണയിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. വര്‍ഗ്ഗീയകുഴപ്പം സൃഷ്ടിക്കുംവിധം ഡല്‍ഹി കലാപം മലയാളത്തിലെ ചാനലുകള്‍ റിപോര്‍ട്ടുചെയ്തുവെന്ന കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍ വസ്തുതാവിരുദ്ധം

Update: 2020-03-07 12:08 GMT

കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാപരമായ മാധ്യമവിലക്കിനെതിരെ ബഹുജനാഭിപ്രായ രൂപീകരണത്തിനും നിയമപോരാട്ടത്തിനും കേരള മീഡിയ അക്കാദമി രംഗത്തിറങ്ങുമനെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു വ്യക്തമാക്കി.ഏഷ്യാനെറ്റ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ വിലക്ക് മണിക്കൂറുകള്‍ക്ക് ശേഷം നീക്കിയെങ്കിലും നാടിനെ നടുക്കിയകേന്ദ്രസര്‍ക്കാരിന്റെ സംപ്രേക്ഷണവിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുളള ഡെമോക്ലസിന്റെ വാളായിതൂങ്ങുകയാണ്. 1995ല്‍ പാര്‍ലമെന്റ് പാസാക്കിയ കേബിള്‍ ടിവി നെറ്റ് വര്‍ക്ക്‌ റെഗുലേഷന്‍ ആക്ടിന്റെ ദുരുപയോഗമാണ് ഉണ്ടായിരിക്കുന്നത്. ആ നിയമത്തിന്റെ മറവില്‍ വാര്‍ത്തയുടെ ശരിതെറ്റ് ഭരണകൂടത്തിന്റെ ഏറാന്‍മൂളികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിര്‍ണ്ണയിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണ്.

വര്‍ഗ്ഗീയ കുഴപ്പം സൃഷ്ടിക്കും വിധം ഡല്‍ഹി കലാപം മലയാളത്തിലെ ചാനലുകള്‍ റിപോര്‍ട്ടു ചെയ്തുവെന്ന കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍ വസ്തുതാവിരുദ്ധമാണ്. നോട്ടീസ് നല്‍കിയ ശേഷം ചാനലുകള്‍ പോലും അറിയാതെ സംപ്രേക്ഷണം നിറുത്തിക്കാന്‍ ടെലിപോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി തികച്ചും ഏകാധിപത്യപരമാണ്. ഇതിലൂടെ അടിയന്തരാവസ്ഥയിലെ സെന്‍സര്‍ നിയമത്തെ കടത്തിവെട്ടിയിരിക്കുകയാണെന്നും ആര്‍ എസ് ബാബു വ്യക്തമാക്കി.വാര്‍ത്തയിലോ സംപ്രേക്ഷണ പരിപാടിയിലോ പരാതിയുണ്ടെങ്കില്‍ അത് പരിശോധിക്കാന്‍ സ്വതന്ത്രസ്വഭാവമുളള, ഉന്നതാധികാരമുളള റെഗുലേറ്ററി അതോറിറ്റിയോ മീഡിയ കൗണ്‍സിലോ വേണം എന്നത് മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താന്‍ അനിവാര്യമായിരിക്കുകയാണ്.

അത്തരം സംവിധാനം ഉണ്ടാക്കാതെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി മാധ്യമങ്ങളുടെ കണ്ണും വായും മൂടിക്കെട്ടുന്നത് മോദിസര്‍ക്കാരിന്റെ വര്‍ഗ്ഗീയരാഷ്ട്രീയ നയത്തിന് മാധ്യമങ്ങളെയാകെ ഭയപ്പെടുത്തി കീഴ്പ്പെടുത്താനാണ്. ഇത്തരത്തില്‍ മാധ്യമവിലക്ക് ഏര്‍പ്പെടുത്തുന്ന ഭരണകൂടസ്വേച്ഛാധിപത്യത്തിന് അറുതിവരുത്തണമെന്ന് പ്രധാനമന്ത്രിയോടും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയോടും ഇ-മെയില്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടതായും ആര്‍ എസ് ബാബു വ്യക്തമാക്കി.

Tags:    

Similar News