കേരളം പോലിസ് സ്റ്റേറ്റായി മാറുന്നുവോ?; എംജി രാധാകൃഷ്ണന്റെ ലേഖനം ഓപ്പണ്‍ മാസിക മുക്കിയെന്ന് ആരോപണം

അടിയന്തിരാവസ്ഥക്ക് ശേഷം കെ കരുണാകരനെ ശക്തമായി ചോദ്യം ചെയ്ത് 30കാരനായ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്.

Update: 2020-11-24 14:02 GMT

തിരുവനന്തപുരം: കേരളം ഒരു പോലിസ് സ്‌റ്റേറ്റായി മാറുന്നുവോ എന്ന തലക്കെട്ടോടെ ഓപ്പണ്‍ മാസികയില്‍ പ്രസിദ്ധീകരിച്ച തന്റെ ലേഖനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എംജി രാധാകൃഷ്ണന്‍. ഫേസ്ബുക്കിലൂടെയാണ് എംജി രാധാകൃഷ്ണന്‍ ഈ ആരോപണം ഉന്നയിച്ചത്.

നവംബര്‍ ലക്കം ഓപ്പണ്‍ മാസികയിലാണ് എംജി രാധാകൃഷ്ണന്റ ലേഖനം പ്രസിദ്ധീകരിച്ചത്. മാസിക പുറത്തിറങ്ങി പിറ്റേ ദിവസം മുതല്‍ കേരള സര്‍ക്കാരിന്റെ പോലിസ് നയങ്ങളെ വിമര്‍ശിക്കുന്ന ലേഖനം എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിച്ചുവെന്ന് എംജി രാധാകൃഷ്ണന്‍ ആരോപിച്ചു.

അടിയന്തിരാവസ്ഥക്ക് ശേഷം കെ കരുണാകരനെ ശക്തമായി ചോദ്യം ചെയ്ത് 30കാരനായ പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തെ കുറിച്ച് പറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. അതേ നേതാവാണ് ഇപ്പോള്‍ പുതിയ പോലിസ് നിയമ ഭേദഗതിയുമായി രംഗതെത്തിയിരിക്കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു.

മാസികയുടെ ഓണ്‍ലൈന്‍ പേജില്‍ നിന്നും ഡിജിറ്റല്‍ കോപ്പിയില്‍ നിന്നും ലേഖനം ഒഴിവാക്കിയിട്ടുണ്ട്. മാസികയുടെ കവറില്‍ ലേഖനത്തെ കുറിച്ച് പറയുന്നുണ്ട്. മാസികയുടെ പേജ് 42 മുതല്‍ 44 വരെയായിരുന്നു ലേഖനം. ഈ പേജുകള്‍ ഇപ്പോള്‍ അപ്രത്യക്ഷമായെന്ന് കുറിപ്പില്‍ പറയുന്നു. പേജ് 41 കഴിഞ്ഞാല്‍ പേജ് 46 ആണ് ഇപ്പോള്‍ കാണാന്‍ കഴിയുക.