അരിമ്പ്ര കുത്ത് വനഭൂമിയിൽ സ്വാഭാവിക വനമാക്കാൻ തൈകൾ നട്ടു തുടങ്ങി

കശുമാവ് പ്ലാന്റേഷനുവേണ്ടി '1972 ൽ വനം മുഴുവനും വെട്ടിമാറ്റുകയും വർഷങ്ങളുടെ പഴക്കമുള്ള വെൺ തേക്കും ഇരുൾ, വീട്ടി, മഹാഗണി ,ഇരുമ്പകം, ചളീരം, പ്ലാവ് മരങ്ങളും മുറിച്ച് ലേലം ചെയ്തു.

Update: 2020-10-15 14:40 GMT

അരീക്കോട്: നിലമ്പൂർ നോർത്ത് ഡിവിഷനു കീഴിലുള്ള ഏറനാട് മണ്ഡലത്തിലെ അരിമ്പ്ര കുത്ത് വനഭൂമിയിൽ ഉൾപ്പെട്ട 323 ഏക്കർ ഭൂമി സ്വാഭാവിക വനഭൂമിയാക്കി മാറ്റാൻ ഗവർമെൻറ് നിർദേശം നൽകിയത് യാഥാർത്ഥ്യമാക്കാൻ വനവൽക്കരണം ആരംഭിച്ചു. കിഴുപറമ്പ് പഞ്ചായത്തിനു കീഴിൽ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവർത്തി ആരംഭിച്ചത്. 4500 തൊഴിൽ ദിനങ്ങൾ നൽകിയ പദ്ധതിയിൽ വിവിധ ഇനങ്ങളിലായി 9800 വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചതായി തൊഴിലുറപ്പിന് നേതൃത്വം നൽകുന്നവർ പറഞ്ഞു.

കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട അരിമ്പ്ര കുത്ത് വനഭൂമി കാലാവധി കഴിഞ്ഞ കശുവണ്ടി പ്ലാന്റേഷനായിരുന്നു. പരിസ്ഥിതി പ്രവർത്തകനായ കെഎം സലിമിന്റെ നിരന്തരമായ അപേക്ഷകൾക്കൊടുവിൽ സ്വാഭാവിക വനഭൂമിയാക്കി മാറ്റാൻ ഈ വർഷം സർക്കാർ നിർദേശം നൽകിയിരുന്നു.

പശ്ചിമഘട്ടത്തിലെ മലനിരകൾക്ക് താഴെയുള്ള ജൈവിക വനഭൂമിയായിരുന്ന ഈ പ്രദേശത്ത് കശുമാവ് പ്ലാന്റേഷനുവേണ്ടി '1972 ൽ വനം മുഴുവനും വെട്ടിമാറ്റുകയും വർഷങ്ങളുടെ പഴക്കമുള്ള വെൺ തേക്കും ഇരുൾ, വീട്ടി, മഹാഗണി ,ഇരുമ്പകം, ചളീരം, പ്ലാവ്,മരങ്ങളും മുറിച്ച് ലേലം ചെയ്തു. എൺപതിനായിരത്തിലേറെ വൻമരങ്ങൾ വെട്ടിമാറ്റിയതോടുകൂടി അരിമ്പ്ര കുത്തിലെ ജൈവിക വ്യവസ്ഥിതി താളം തെറ്റുകയും ചെറുപ്പുഴയെ ബന്ധിപ്പിക്കുന്ന അരുവികൾ വറ്റി വരളുകയും ചെയ്തിരുന്നു.

അതിനെ തുടർന്ന് പ്രദേശവാസികളുടെ എതിർപ്പ് രൂക്ഷമായപ്പോൾ ട്രൈ ബൽ സെറ്റിൽമെൻറും മെഡിക്കൽ കോളജിന് തുല്യമായ ആശുപത്രിയും വരുമെന്ന് പറഞ്ഞ് ഒതുക്കുകയായിരുന്നു. 1973ൽ പതിനഞ്ചു വർഷത്തെ വരുമാന കാലാവധിയുള്ള മുപ്പത്തയ്യായിരത്തോളം കശുമാവിൻ തൈകൾ പ്ലാന്റേഷൻ നടത്തി. പ്ലാന്റേഷൻ കാലാവധി കഴിഞ് ഇരുപ്പത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും ജീർണ്ണിച്ച മരങ്ങൾ അവശേഷിപ്പിച്ചു ഈ ഭൂമിയിലാണ് സ്വാഭാവിക വനമക്കാൻ സർക്കാർ അനുമതി ലഭിച്ചതിനെ തുടർന്ന് വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കാൻ ആരംഭിച്ചത്.