ആറളം ഫാം: വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയും

ഫാമിലെ 79 തൊഴിലാളികള്‍ക്ക് വിആര്‍എസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു.

Update: 2019-10-28 12:58 GMT

തിരുവനന്തപുരം: ആറളം ഫാമിലെ വാസയോഗ്യമല്ലാത്ത 286 വീടുകള്‍ പുതുക്കിപ്പണിയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ബന്ധപ്പെട്ട അധികൃതരുടെ യോഗം തീരുമാനിച്ചു. ലൈഫ് മിഷനില്‍ പെടുത്തിയോ പട്ടികവര്‍ഗക്കാര്‍ക്കുള്ള ട്രൈബല്‍ റിഹാബിലിറ്റേഷന്‍ ഡവലപ്മെന്‍റ് മിഷനില്‍ (ടിആര്‍ഡിഎം) പെടുത്തിയോ വീടുകള്‍ പുനര്‍നിര്‍മിച്ചു നല്‍കും.

യോഗത്തില്‍ മന്ത്രി എ കെ ബാലന്‍, ചീഫ് സെക്രട്ടറി ടോം ജോസ്, പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാമുരളീധരന്‍, തൊഴില്‍ വകുപ്പ് അഢീഷണല്‍ ചീഫ് സെക്രട്ടറി ആശാതോമസ്, ആരോഗ്യ വകുപ്പ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ഭക്ഷ്യവകുപ്പ് സെക്രട്ടറി മിനി ആന്‍റണി തുടങ്ങിയവര്‍ പങ്കെടുത്തു.

ഫാമിലെ 79 തൊഴിലാളികള്‍ക്ക് വിആര്‍എസ് അനുവദിക്കാനുള്ള തീരുമാനം നടപ്പാക്കുന്നതിന് ആവശ്യമായ ഫണ്ട് ലഭ്യമാക്കാനും യോഗം തീരുമാനിച്ചു. ഫാമിന് അനുവദിച്ച ആംബുലന്‍സ് കേടായതിനാല്‍ ആരോഗ്യവകുപ്പ് പുതിയ ആംബുലന്‍സ് അനുവദിക്കും. വന്യമൃഗശല്യം തടയുന്നതിന് ചുറ്റുമതില്‍ നിര്‍മിക്കുന്നതാണ്. 13.5 കിലോമീറ്ററില്‍ ചുറ്റുമതില്‍ വേണ്ടിവരും. നബാര്‍ഡ് സഹായത്തോടെ മൂന്നുവര്‍ഷം കൊണ്ട് ഈ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി അഭിവൃദ്ധിപ്പെടുത്തി ഫാം ലാഭകരമാക്കുന്നതിനുള്ള പദ്ധതി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. മാങ്കോസ്റ്റിന്‍, റംബൂട്ടാന്‍ തുടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കണം. കാര്‍ഷിക സര്‍വകലാശാലയുടെ ഉപദേശത്തോടെ ഫാമിന്‍റെ വികസനത്തിന് സമഗ്രപദ്ധതി തയാറാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Tags: