പോള്‍ മുത്തൂറ്റ് വധം: എട്ടു പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. സിബിഐയാണ് കേസ് അന്വേഷിച്ചത്.

Update: 2019-09-05 06:35 GMT

കൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ എട്ട് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ജയചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. യുവവ്യവസായി പോള്‍ എം ജോര്‍ജിനെ നടുറോട്ടിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ എട്ട് പ്രതികളുടെ ജീവപര്യന്തം തടവ് ശിക്ഷയാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ കൊലക്കുറ്റം റദ്ദാക്കിയാണ് ഹൈക്കോടതിയുടെ വിധി. സിബിഐയാണ് കേസ് അന്വേഷിച്ചത്.

ഒന്നാം പ്രതി ജയചന്ദ്രന്‍, മൂന്നാം പ്രതി സത്താര്‍, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരന്‍, ആറാം പ്രതി സതീശ് കുമാര്‍, ഏഴാം പ്രതി രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒമ്പതാം പ്രതി ഫൈസല്‍ എന്നിവരെയാണ് വെറുതെവിട്ടത്. രണ്ടാം പ്രതി കാരി സതീശ് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ ശിക്ഷ റദ്ദാകുന്നതുമില്ല. കേസിലെ ഒമ്പതാം പ്രതിയെ എല്ലാ ശിക്ഷകളില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്.

എന്നാല്‍ കൊലപാതകത്തിനായുള്ള ഗൂഢാലോചന, സംഘം ചേരല്‍ എന്നീ വകുപ്പുകള്‍ നിലനില്‍ക്കും. പക്ഷെ ഈ ശിക്ഷാ കാലാവധി പ്രതികള്‍ പൂര്‍ത്തിയാക്കിയതിനാല്‍ എട്ട് പ്രതികള്‍ക്കും ഇനി പുറത്തിറങ്ങാം.

2009 ആഗസ്ത് 21ന് രാത്രിയാണ് നെടുമുടി പൊങ്ങയില്‍ പോള്‍ എം ജോര്‍ജിനെ സംഘം കൊലപ്പെടുത്തിയത്. 14 പേര്‍ പ്രതികളായ കേസില്‍ തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ഒമ്പത് പേര്‍ക്ക് ജീവപര്യന്തം തടവും നാല് പേര്‍ക്ക് മൂന്ന് വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചിരുന്നു. മൂന്ന് വര്‍ഷം ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ നേരത്തെ തന്നെ പുറത്തിറങ്ങിയിരുന്നു.

2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം ജോര്‍ജിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരു ബൈക്കപകടം കണ്ട് അപകടമുണ്ടാക്കിയ പോള്‍ എം.ജോര്‍ജിന്റെ ഫോര്‍ഡ് എന്‍ഡവര്‍ കാര്‍ പിന്തുടര്‍ന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. നെടുമുടി പോലീസെടുത്ത കേസില്‍ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീഷ് അടക്കമുള്ളവരെ തിരിച്ചറിഞ്ഞിരുന്നു. ഏറെ വിവാദമായ 'എസ്' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത 'എസ്' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സിബിഐ, കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി.

2012 നവംബര്‍ 19ന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ െ്രെഡവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. 

Tags: