10 വര്‍ഷത്തെ നിയമ പോരാട്ടം; ഒടുവിൽ 'അക്വേറിയം' റിലീസിങ്ങിന്

മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് 2012ൽ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. പല തവണ സിനിമയ്ക്കുള്ള അനുമതി തേടി സെന്‍സര്‍ ബോര്‍ഡ് കേരളഘടകത്തേയും കേന്ദ്രഘടകത്തേയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി നിഷേധിച്ചു.

Update: 2022-04-09 10:34 GMT

തിരുവനന്തപുരം: ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ ടി ദീപേഷിന്റെ സിനിമയായ അക്വേറിയത്തിന് പ്രദര്‍ശനാനുമതി ലഭിച്ചു. മതവികാരം വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് ഏറെനാളായി പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്ന സിനിമയ്ക്ക് ഹൈക്കോടതി വിധിയിലൂടെയാണ് പ്രദര്‍ശനാനുമതി ലഭിച്ചത്. ഒ ടി ടി പ്ലാറ്റ്‌ഫോമിലൂടെ ഏപ്രില്‍ ഒമ്പതിന് സിനിമ റിലീസ് ചെയ്യും.

മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് 2012ൽ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസ് സെന്‍സര്‍ ബോര്‍ഡ് തടഞ്ഞത്. പല തവണ സിനിമയ്ക്കുള്ള അനുമതി തേടി സെന്‍സര്‍ ബോര്‍ഡ് കേരളഘടകത്തേയും കേന്ദ്രഘടകത്തേയും സമീപിച്ചിട്ടും പ്രദര്‍ശനാനുമതി നിഷേധിച്ചു. ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ സെന്‍സര്‍ ബോര്‍ഡ് ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് റിലീസ് അനുവദിച്ചത്. സെന്‍സര്‍ബോര്‍ഡ് ട്രിബൂണലിന്റെ നിര്‍ദേശ പ്രകാരമാണ് ചിത്രത്തിന്റെ പേരു മാറ്റിയത്.

സിനിമ വീണ്ടും തിയേറ്റര്‍ റിലീസിന് ഒരുങ്ങിയ സമയത്താണ് മതവികാരം വ്രണപ്പെടുത്തുന്നു എന്നു ചൂണ്ടിക്കാട്ടി രണ്ടു കന്യസ്ത്രിമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനത്തില്‍ ഹൈക്കോടതിയ്ക്ക് ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. ഒ ടി ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്ന ചിത്രത്തിന് നിലവില്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമില്ല.