ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് യോഗത്തിന്റെ അംഗീകാരം

എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം.

Update: 2020-10-22 15:50 GMT

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് യോഗം അംഗീകാരം നല്‍കി. ജോസ് വിഭാഗത്തെ എല്‍ഡിഎഫിലെടുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം ഘടകകക്ഷികള്‍ അംഗീകരിക്കുകയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകക്ഷിയാണ് കേരള കോണ്‍ഗ്രസ് (എം) ജോസ് കെ മാണി വിഭാഗം. കേരള രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായ മാറ്റമാണ് കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫ് മുന്നണിയുടെ ഭാഗമാവുന്നതോടുകൂടി ഉണ്ടാവുന്നത്.

കേരള കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ജനവിഭാഗം ഇടതുപക്ഷത്തിന്റെ ഭാഗമാവുന്നതോടെ യുഡിഎഫ് കൂടുതല്‍ ശിഥിലമാവും. അതിന്റെ വേഗത വര്‍ധിപ്പിക്കുന്ന തീരുമാനമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. യുഡിഎഫ് ഒന്നോ രണ്ടോ പാര്‍ട്ടികളുടെ മുന്നണിയായി ചുരുങ്ങിപ്പോയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങള്‍ യുഡിഎഫിനെ ഉപേക്ഷിക്കുന്ന തരത്തിലുള്ള രാഷ്ട്രീമാറ്റമുണ്ടാവും. ഇപ്പോഴത്തെ രാഷ്ട്രീയഗതികളുടെ ഭാഗമായി തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റത്തിന് സാധ്യതയൊരുക്കുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയുണ്ടാവുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

അതേസമയം, ജോസ് വിഭാഗം മുന്നണിയിലെത്തുന്നതോടെ സിറ്റിങ് സീറ്റുകളില്‍ ആശങ്കയറിയിച്ച് എന്‍സിപി രംഗത്തെത്തി. പാലാ അടക്കമുള്ള സീറ്റുകളിലാണ് എന്‍സിപി ആശങ്ക അറിയിച്ചത്. പാലായില്‍ ധാരണയുണ്ടെങ്കില്‍ വ്യക്തമാക്കണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. എന്നാല്‍, അക്കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചു. യുഡിഎഫ് ദുര്‍ബലമാവുന്നതാണ് പ്രധാനമെന്ന് മുഖ്യമന്ത്രി എല്‍ഡിഎഫ് യോഗത്തെ അറിയിച്ചു. 38 വര്‍ഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ചാണ് കെ എം മാണി നേതൃത്വം നല്‍കിയ കേരള കോണ്‍ഗ്രസ് എമ്മില്‍നിന്നു ജോസ് കെ മാണിയും കൂട്ടരും എതിര്‍ചേരിയിലേക്കു മാറിയത്.

ഉപാധികളോടെയല്ല എല്‍ഡിഎഫില്‍ ചേരുന്നതെന്ന് ജോസ് കെ മാണി നേരത്തെ അറിയിച്ചിരുന്നു. വരാന്‍പോവുന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിലും മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങളിലും ഒരുമിച്ചുപോവുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മുന്നണിയില്‍ തീരുമാനമായി. മറ്റ് പാര്‍ട്ടികളെ എല്‍ഡിഎഫ് അംഗമാക്കുന്നതിന് കാലതാമസം നേരിട്ടിരുന്നു. എന്നാല്‍, ജോസ് വിഭാഗത്തിന്റെ അംഗത്വത്തിന് അത്തരത്തിലുള്ള യാതൊരുവിധ താമസവുമുണ്ടായില്ല. അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുക്കും.

കേരളാ കോണ്‍ഗ്രസ് (എം) നെ എല്‍ഡിഎഫിന്റെ ഘടകകക്ഷിയാക്കാനുള്ള എല്‍ഡിഎഫ് യോഗത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജോസ് കെ മാണി പ്രതികരിച്ചു. എല്‍ഡിഎഫ് തീരുമാനം വന്‍രാഷ്ട്രീയമുന്നേറ്റത്തിന് വഴിയൊരുക്കും. കെ എം മാണി ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിനും ആ രാഷ്ട്രീയത്തിനൊപ്പം ചേര്‍ന്നുനിന്ന ജനവിഭാഗത്തിനും ലഭിച്ച അംഗീകാരമാണ് എല്‍ഡിഎഫ് തീരുമാനമെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

Tags: