മല്‍സ്യമേഖലയെ ഇല്ലായ്മ ചെയ്യുന്നു; കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ലത്തീന്‍ രൂപതയുടെ ഇടയലേഖനം

ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മല്‍സ്യത്തൊഴിലാളി മേഖലകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനം ആഹ്വാനം ചെയ്യുന്നു.

Update: 2021-03-21 06:45 GMT

കൊല്ലം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ വിമര്‍ശനവുമായി കൊല്ലം ലത്തീന്‍ രൂപതയുടെ ഇടയലേഖനം. ഞായറാഴ്ച കൊല്ലം രൂപതയുടെ കീഴിലുള്ള പള്ളികളില്‍ വായിച്ച ഇടയലേഖനത്തിലാണ് മല്‍സ്യബന്ധന മേഖലയെ ഇല്ലായ്മചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നതായി കുറ്റപ്പെടുത്തുന്നത്. ഇഎംസിസി കരാര്‍ പിന്‍വലിച്ചത് ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്നാണ്. കോര്‍പറേറ്റുകള്‍ക്കും സ്വകാര്യകുത്തകകള്‍ക്കും മേല്‍ക്കൈ നല്‍കി മല്‍സ്യമേഖലയെ തകര്‍ക്കാനുള്ള നിയമനിര്‍മാണം നടന്നുകഴിഞ്ഞു.

ടൂറിസത്തിന്റെയും വികസനത്തിന്റെയും പേരുപറഞ്ഞ് പരമ്പരാഗത മല്‍സ്യത്തൊഴിലാളി മേഖലകളെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതുസര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. മല്‍സ്യത്തൊഴിലാളികള്‍ക്ക് മാത്രമായുണ്ടായിരുന്ന ഭവനനിര്‍മാണ പദ്ധതി ലൈഫ് മിഷനില്‍ കൂട്ടിച്ചേര്‍ത്ത് ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി. മല്‍സ്യവിപണന നിയമത്തിലെ ഭേദഗതിയെയും ഇടയലേഖനം വിമര്‍ശിക്കുന്നുണ്ട്.

കേരളത്തിന്റെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുകയാണ്. ബ്ലൂ ഇക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിന് ഖനനാനുമതി നല്‍കി കേന്ദ്രസര്‍ക്കാരും മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കുകയാണ്. മല്‍സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. വനവാസികള്‍ക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കള്‍ക്ക് കടല്‍ അവകാശം വേണമെന്നും ലേഖനം ആവശ്യപ്പെടുന്നുണ്ട്.

Tags:    

Similar News