അനില്‍ പനച്ചൂരാന്റെ മരണം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അനുശോചിച്ചു

അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക-സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Update: 2021-01-03 18:03 GMT

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണില്‍ നിന്ന്, കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ എന്നീ അനിലിന്റെ ഗാനങ്ങള്‍ മലയാളി മനസ്സില്‍ എന്നും തങ്ങി നില്‍ക്കും. അദ്ദേഹത്തിന്റെ അകാല വിയോഗം സാംസ്‌കാരിക-സിനിമാ മേഖലയ്ക്കു വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യ സമ്പുഷ്ടമായ നിരവധി ഭാവഗീതങ്ങളാണ് ഗാന രചയിതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നുതിര്‍ന്നു വീണതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.' ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം ' തുടങ്ങി അദ്ദേഹം എഴുതിയ പാട്ടുകളെല്ലാം തന്നെ ജനങ്ങള്‍ നെഞ്ചിലേറ്റിയവയാണ്. താനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധമാണ് പുലര്‍ത്തിയിരുന്നത്. അനില്‍ പനച്ചൂരാന്റെ നിര്യാണത്തിലൂടെ പുതിയ തലമുറയിലെ പ്രഗത്ഭനായ കവിയെയും, ഗാന രചയിതാവിനെയുമാണ് നമുക്ക് നഷ്ടമായതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.