നവജാത ശിശുവുമായി വീണ്ടുമൊരു ആംബുലന്‍സ്; മലപ്പുറത്തുനിന്ന് തിരുവനന്തപുരത്തേക്ക്

കൊച്ചിയിലും തിരുവനന്തപുരത്തും മികച്ച ചികില്‍സാ സൗകര്യങ്ങളുള്ളപ്പോള്‍ മലബാറിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടേയാണ് വീണ്ടുമൊരു ആംബുലന്‍സ് യാത്ര.

Update: 2019-04-17 12:23 GMT

മലപ്പുറം: കുരുന്നു ജീവന്‍ രക്ഷിക്കാന്‍ മികച്ച ചികില്‍സ തേടി മലബാറില്‍ നിന്ന് വീണ്ടുമൊരു ആംബുലന്‍സ് യാത്ര. ഹൃദയ സംബന്ധമായ അസുഖമുള്ള മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെയും കൊണ്ടാണ് പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീ ചിത്തിരയിലേക്ക് ആംബുലന്‍സ് പുറപ്പെടുന്നത്. മലപ്പുറം ജില്ലയിലെ വേങ്ങൂര്‍ സ്വദേശികളായ കളത്തില്‍ നജാദ്-ഇര്‍ഫാന ദമ്പതികളുടെ മകനാണ് ഹൃദയ സംബന്ധമായ അസുഖം മൂലം മലപ്പുറം പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രിയില്‍ കഴിയുന്നത്. ഇന്ന് വൈകീട്ടോടെ വാഹനം പുറപ്പെടും.

ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയുടെ ഭാഗമായുള്ള KL 02 BD 8296 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോകുക. മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഓഫീസില്‍ സഹായമഭ്യര്‍ത്ഥിച്ച് ബന്ധപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു. തൃശൂരില്‍ നിന്ന് ഹൃദ്യം ആംബുലന്‍സ് എത്താന്‍ ബന്ധുക്കള്‍ കാത്തിരിക്കുകയാണ്.

സമാനമായ രീതിയില്‍ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞുമായി ഇന്നലെയാണ് ഹൃദയ ശസ്ത്രക്രിയക്കായ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് ആംബുലന്‍സ് പറന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും മികച്ച ചികില്‍സാ സൗകര്യങ്ങളുള്ളപ്പോള്‍ മലബാറിനെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന ആക്ഷേപം ഉയരുന്നതിനിടേയാണ് വീണ്ടുമൊരു ആംബുലന്‍സ് യാത്ര.

Tags:    

Similar News