ആലുവ റെയില്‍വേ ഗുഡ്‌ഷെഡിലെ പൊടി മലിനീകരണം തടയണം; റെയില്‍വേക്ക് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം

തിരുവനന്തപുരം സിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

Update: 2020-05-18 11:16 GMT

കൊച്ചി: ആലുവ റെയില്‍വേ ഗുഡ് ഷെഡില്‍ സിമന്റ് ഇറക്കുമ്പോഴും വാഹനങ്ങള്‍ കയറ്റുമ്പോഴും ഉണ്ടാകുന്ന പൊടി മലിനീകരണം തടയുന്നതിന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് മുന്നോട്ടു വച്ചിട്ടുള്ള നിബന്ധനകള്‍ പാലിച്ച് പൊടിയുടെ തോത് അനുവദനീയമായ പരിധിയില്‍ എത്തിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേക്ക് നിര്‍ദ്ദേശം നല്‍കി. തിരുവനന്തപുരം സിവിഷണല്‍ റെയില്‍വേ മാനേജര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദ്ദേശം നല്‍കിയത്.

വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.പൊതുപ്രവര്‍ത്തകരായ ഖാലിദ് മുണ്ടപ്പിള്ളി, സാബു പരിയാരത്ത് എന്നിവര്‍ നല്‍കിയ പരാതികളിലാണ് നടപടി.പൊടി കാരണം പ്രദേശ വാസികള്‍ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് സമര്‍പ്പിച്ച പരാതികളിലാണ് ഉത്തരവ്. കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്ഥലം സന്ദര്‍ശിച്ചു. 2020 ജനുവരി 11 ന് പൊടിശല്യം മനസിലാക്കാന്‍ ബോര്‍ഡ് ഗുഡ്‌ഷെഡില്‍ (ആമ്പിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററ്റിംഗ്) പരിശോധന നടത്തിയതായി റിപോര്‍ട്ടില്‍ പറയുന്നു.

ഉച്ചക്ക് 12നും വൈകിട്ട് 4നും ഇടയില്‍ നടത്തിയ പരിശോധനയില്‍ പൊടി ശല്യം രൂക്ഷമാണെന്ന് ബോധ്യമായി. ദേശീയ എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയില്‍ കൂടുതലാണ് ലഭിച്ചത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍ പ്രകാരം പൊടിയുടെ തോത് കുറയ്ക്കണമെന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് കമ്മീഷനെ അറിയിച്ചു.  

Tags:    

Similar News