സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: അസ്വാഭാവികത ഇല്ലെന്ന് പോലിസ്; 25 ഫയലുകൾ ഭാഗികമായി കത്തി
അപകടത്തിൻ്റെ ഗ്രാഫിക്സ് വീഡിയോ അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. തീ പടർന്നതിൻ്റെ കാരണം വ്യക്തമാക്കാനാണ് വീഡിയോ തയ്യാറാക്കുന്നത്.
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തത്തിൽ അസ്വാഭാവികത ഇല്ലെന്ന് അന്വേഷണസംഘം. പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തിൽ 25 ഫയലുകൾ ഭാഗികമായി കത്തിയതായി വിവരം. അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. ഫയലുകളുടെ പ്രാഥമിക പരിശോധനയിൽ പ്രധാനപ്പെട്ടവയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘങ്ങൾ.
അപകടത്തിൻ്റെ ഗ്രാഫിക്സ് വീഡിയോ അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. തീ പടർന്നതിൻ്റെ കാരണം വ്യക്തമാക്കാനാണ് വീഡിയോ തയ്യാറാക്കുന്നത്. ഫോറൻസിക് അന്വേഷണ റിപോർട്ട് കിട്ടിയാൽ വീഡിയോ പൂർത്തിയാക്കും. കത്തിയ ഫയലുകൾ സ്കാൻ ചെയ്തു മാറ്റി. രാവിലെയും ഉച്ചക്കും പ്രോട്ടോകോൾ ഓഫിസിൽ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികത ഇല്ലെന്ന് പോലിസ് വ്യക്തമാക്കുന്നു.
തീപ്പിടിത്തത്തിൽ ഭാഗികമായി കത്തിയ ഫയലുകൾ സ്കാൻ ചെയ്ത് സൂക്ഷിക്കാനാണ് തീരുമാനം. തീപ്പിടിത്തമുണ്ടായ പ്രോട്ടോക്കോൾ വിഭാഗത്തിലെ മുഴുവൻ ഫയലുകളും പരിശോധിക്കും. പരിശോധന പൂർത്തിയാക്കുന്ന ഫയലുകൾ സ്ട്രോങ് റൂമിലേക്ക് മാറ്റും. ഈ നടപടികൾ എല്ലാം ക്യാമറയിൽ ഷൂട്ട് ചെയ്യുന്നുണ്ട്. എന്തെങ്കിലും തരത്തിലുള്ള ആരോപണങ്ങൾ പിന്നീട് ഉയരാതിരിക്കാനാണ് ഈ നടപടി. പരിശോധന പൂർത്തിയാകാതെ പുതിയ ഫയലുകൾ ഇവിടേക്ക് കൊണ്ടുവരില്ല.
അതേസമയം തീപ്പിടിത്തത്തിന് കാരണം ഫാനിന്റെ തകരാറാണെന്ന നിഗമനത്തിലേക്കാണ് പോലിസ് എത്തിച്ചേരുന്നത്. എന്നാൽ ഫോറസൻസിക് റിപ്പോർട്ട് വന്നാൽ മാത്രമേ അന്തിമ റിപ്പോർട്ട് അന്വേഷണ സംഘങ്ങൾ സർക്കാരിന് കൈമാറുകയുള്ളു. സംഭവത്തിൽ ഉദ്യോഗസ്ഥർ നൽകിയ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ഫാനിന്റെ തകരാർ ചൂണ്ടിക്കാണിച്ചിരുന്നു.
