തിങ്കളാഴ്ച മുതൽ നിയമസഭയിൽ മുഴുവൻ ജീവനക്കാരും ഹാജരാവണം
കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്.
തിരുവനന്തപുരം: വരുന്ന തിങ്കളാഴ്ച മുതൽ നിയമസഭയിൽ എല്ലാ ജീവനക്കാരും ജോലിക്ക് എത്തണമെന്ന് സർക്കാർ ഉത്തരവ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് 50 ശതമാനം ജീവനക്കാർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. ധനകാര്യ ബിൽ പാസാക്കാൻ നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് ജീവനക്കാർ ജോലിക്ക് ഹാജരാകണമെന്നുള്ള ഉത്തരവ് പുറത്തിറങ്ങിയത്.
കണ്ടെയിന്‍മെന്‍റ്, ഹോട്ട്സ്പോട്ട് പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉത്തരവിൽ ഒഴിവാക്കിയിട്ടുണ്ട്. നിയമസഭയിൽ സന്ദർശകരെ അനുവദിക്കില്ല. ഔദ്യോഗിക ആവശ്യങ്ങൾക്ക് വരുന്നവരെ രേഖകൾ പരിശോധിച്ച ശേഷമേ കടത്തിവിടു. ഉറവിടം അറിയാത്ത രോഗികൾ കൂടിയ തലസ്ഥാനത്ത് കർശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.