പൗരത്വനിയമ ഭേദഗതി വിജ്ഞാപനം: അൽ ഹാദി അസോസിയേഷൻ പ്രതിഷേധിച്ചു

വംശവെറി അലങ്കാരമാക്കിയ സംഘപരിവാരത്തിന്റെ ധാർഷ്ട്യമാണ് ഈ വിജ്ഞാപനത്തിലൂടെ വ്യക്തമാകുന്നത്.

Update: 2020-01-13 05:53 GMT

തിരുവനന്തപുരം: ദേശീയവും അന്തർദേശീയവുമായ എതിർപ്പുകളെ വക വെയ്ക്കാതെ പൗരത്വ ഭേദഗതി നിയമം വിജ്ഞാപനം ചെയ്ത കേന്ദ്ര ഗവൺമെന്റ് നടപടിയിൽ അൽ ഹാദി അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മുന്നണി സംവിധാനത്തിലെ പങ്കാളികളെന്ന നിലയിൽ പാർലമെന്റിൽ ബില്ലിനെ അനുകൂലിച്ച സഖ്യ കക്ഷികൾ പോലും നിലപാടുകളിൽ നിന്ന് പിന്നാക്കം പോയിട്ടും വംശവെറി അലങ്കാരമാക്കിയ സംഘപരിവാരത്തിന്റെ ധാർഷ്ട്യമാണ് ഈ വിജ്ഞാപനത്തിലൂടെ വ്യക്തമാകുന്നത്. ഏകോദര സഹോദരങ്ങളെപ്പോലെ ജീവിച്ച് കൊണ്ടിരിക്കുന്ന വിവിധ വിഭാഗം ജനങ്ങളുടെയിടയിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാനാണ് ഇത്തരം നിയമ നിർമാണങ്ങൾ വഴി ആർഎസ്എസ് ശ്രമിക്കുന്നത്.

സമാധാനപരമായി സമരം നയിക്കുന്നവരെ ജയിലിലടച്ചും നിരപരാധികൾക്കുനേരെ വെടിവെച്ചും സംഘപരിവാര ഗുണ്ടകളെ ആയുധമണിയിച്ചും സമര പോരാളികളെ കളളക്കേസിൽ പെടുത്തിയും ഭരണഘടനാ സംരക്ഷണ പോരാട്ടങ്ങളെ അടിച്ചമർത്താമെന്ന് ധരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ്. ജാതിമത വ്യത്യാസമില്ലാതെ ഇന്ത്യൻ തെരുവുകളെ പ്രക്ഷുബ്ധമാക്കി കൊണ്ടിരിക്കുന്ന ജനകോടികളെയും സമരാഗ്നിയിൽ ജ്വലിക്കുന്ന കാമ്പസുകളെയും അവഗണിച്ച് ഒരു മർദ്ദക ഭരണത്തിനും മുന്നോട്ടുപോകാനാവില്ല.

മോഡിയുടെ ഗുജറാത്തിൽ നടന്നതുപോലുള്ള വംശീയ ഉൻമൂലനമാണ് യോഗിയുടെ യുപിയിൽ നടക്കുന്നത്. ഇത്തരം ഭീഷണികളിൽ ഭയപ്പെടാതെ ജാതിക്കും മതത്തിനും അതീതമായി സംഘടനാവൈവിധ്യങ്ങൾ മാറ്റിവെച്ച് പോരാട്ട ഭൂമിയിൽ ഉറച്ച് നില്ക്കാൻ ജനാധിപത്യ വിശ്വാസികളെ അൽ ഹാദി അസോസിയേഷൻ ആഹ്വാനം ചെയ്തു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് കരമന അഷ്റഫ് മൗലവി, ജനറൽ സെക്രട്ടറി കെ കെ സൈനുദ്ദീൻ ബാഖവി , പാനിപ്ര ഇബ്രാഹിം ബാഖവി, എസ് അർഷദ് ഖാസിമി, ആബിദ് മൗലവി അൽ ഹാദി മാഹീൻ ഹസ്രത്ത് തുടങ്ങിയവർ പങ്കെടുത്തു.

Tags:    

Similar News