കക്ഷിരാഷ്ട്രീയത്തിനുപരിയായി കൊലപാതകങ്ങള്‍ക്കെതിരെ കേരളം നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചു: എം എ ബേബി

Update: 2021-04-15 11:48 GMT

കോഴിക്കോട്: കക്ഷിരാഷ്ട്രീയത്തിനുപരിയായി കൊലപാതകങ്ങള്‍ക്കെതിരേ കേരളം ഒരു നിലപാട് എടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. കൊലപാതകം രാഷ്ട്രീയമല്ല. അക്രമം മാത്രമാണ്. ആര്‍എസ്എസ്സിന്റെ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ കേരള സമൂഹം മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ആലപ്പുഴ വള്ളിക്കുന്നത്ത് അഭിമന്യു എന്ന പതിനഞ്ചുകാരനെ ആര്‍എസ്എസ്സുകാര്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഒരു പിഞ്ചുബാലന്റെ വയറ്റില്‍ കഠാര കുത്തിക്കയറ്റി ഒറ്റക്കുത്തിന് കൊല്ലാന്‍ മടിക്കാത്തവരാണ് ആര്‍എസ്എസ്സുകാര്‍. ഒരു നൂറ്റാണ്ടായി ഇന്ത്യയെങ്ങും അവര്‍ നടത്തിയ കൊലപാതകങ്ങളും വര്‍ഗീയ കലാപങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. കാന്‍സര്‍ ബാധിച്ച് അമ്മ മരിച്ചുപോയ, സ്‌കൂള്‍ വിദ്യാര്‍ഥിയായ എസ്എഫ്‌ഐ പ്രവര്‍ത്തകനെയാണ് ഇവിടെ കൊന്നിരിക്കുന്നത്. അമ്പലങ്ങളെ കൊലക്കളമാക്കുന്ന ആര്‍എസ്എസ് രീതി ഈ സംഭവത്തിലും ആവര്‍ത്തിക്കുന്നു.

അമ്പലങ്ങളും ഉല്‍സവങ്ങളും വിശ്വാസികളുടെ കാര്യങ്ങളാണ്. ആര്‍എസ്എസ്സിന് അവരുടെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിനുള്ള ഇടമല്ല അമ്പലങ്ങള്‍. വിഷു ഉല്‍സവവേളയിലാണ് ഈ കൊലപാതകം നടത്തിയിരിക്കുന്നത്. വിഷു നമ്മുടെ പുതുവര്‍ഷ ഉല്‍സവമാണ്. ഈ ശുഭവേളയിലും കൊലക്കത്തിയുമാണ് ആര്‍എസ്എസ്സുകാര്‍ അമ്പലത്തില്‍ വരുന്നതെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News