ആലപ്പുഴ ബൈപാസ്: ഉദ്ഘാടനത്തില്‍ നിന്നും കെ സി വേണുഗോപാലിനെ ഒഴിവാക്കി; ഉദ്ഘാടന വേദിയിലേക്ക് പ്രതിഷേധ മാര്‍ച്ചുമായി കോണ്‍ഗ്രസ്

കളര്‍കോട് ഭാഗത്ത് വെച്ച് പോലിസിന്റെ നേതൃത്വത്തില്‍ മാര്‍ച് തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസുമായി നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.ആലപ്പുഴയുടെ ദീര്‍ഘകാല ആവശ്യമായ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത് കെ സി വേണുഗോപാല്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നുവെന്ന് എം ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.

Update: 2021-01-28 07:20 GMT

ആലപ്പുഴ: ആലപ്പുഴ ബൈപാസ് ഉദ്ഘാടന ചടങ്ങില്‍ നിന്നും ആലപ്പുഴ മുന്‍ എംപി കെ സി വേണുഗോപാല്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ ഒഴിവാക്കിയില്‍ പ്രതിഷേധിച്ച് ആലപ്പുഴയിലെ കോണ്‍ഗ്രസ്,യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഉദ്ഘാടന വേദിയിലേക്ക് മാര്‍ച്ച് നടത്തി.കളര്‍കോട് ഭാഗത്ത് വെച്ച് പോലിസിന്റെ നേതൃത്വത്തില്‍ മാര്‍ച് തടഞ്ഞു.തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസുമായി നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി.കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

ആലപ്പുഴയുടെ ദീര്‍ഘകാല ആവശ്യമായ ആലപ്പുഴ ബൈപാസിന്റെ നിര്‍മാണത്തിന് തുടക്കമിട്ടത് കെ സി വേണുഗോപാല്‍,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലായിരുന്നുവെന്ന് എം ലിജു മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു.ആലപ്പുഴ ബൈപാസ് പ്രാവര്‍ത്തികമാകില്ലെന്ന് പറഞ്ഞ് അന്ന് ചടങ്ങില്‍ നിന്നും വിട്ടു നിന്നവരാണ് ജി സുധാകരനും തോമസ് ഐസക്കുമെന്നും എം ലിജു പറഞ്ഞു.ആലപ്പുഴ ബൈപാസിന്റെ യഥാര്‍ഥ ശില്‍പികള്‍ യുഡിഎഫ് സര്‍ക്കാരായിരുന്നു.1987 ല്‍ അന്ന് എംപിയായിരുന്ന വി എം സുധീരന്റെ നേതൃത്വത്തിലായിരുന്നു ഇതിന്റെ അപ്രോച്ച് റോഡുകള്‍ നിര്‍മിച്ചത്.പിന്നീട് വര്‍ഷങ്ങളോളം മുടങ്ങിക്കിടന്ന പദ്ധതിക്ക് പുതിയ രൂപവും ഭാവവും നല്‍കിയത് പിന്നീട് ആലപ്പുഴയുടെ എംപിയായി വന്ന കെ സി വേണുഗോപാല്‍ ആയിരുന്നുവെന്നും എം ലിജു പറഞ്ഞു

.2009 ല്‍ കെ സി വേണുഗോപാലാണ് ബൈപാസിന്റെ ആശയം മുന്നോട്ടു വെച്ചതെന്നും ലിജു പറഞ്ഞു.ബീച്ചിനു മുകളിലുടെ എലിവേറ്റഡ് ഹൈവേ എന്ന ആശയവും മുന്നോട്ടുവെച്ചതും നടപടികള്‍ തുടങ്ങിയതും കെ സി വേണുഗോപാലാണ്. അന്ന് ഇതിനെ എതിര്‍ത്തവരാണ് തോമസ് ഐസക്കും ജി സുധാകരനെന്നും ലിജു പറഞ്ഞു.രണ്ടാം യുപിഎ സര്‍ക്കാരിനെക്കൊണ്ട് എലിവേറ്റഡ് ഹൈവേയുടെ നടപടികള്‍ പൂര്‍ത്തീകരിപ്പിച്ചത് കെ സി വേണുഗോപാലായിരുന്നുവെന്നും ലിജു പറഞ്ഞു.ബൈപാസിന്റെ അടിസ്ഥാന ജോലികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കിയത് കെ സി വേണുഗോപാലായിരുന്നു. ഇപ്പോള്‍ ബൈപാസിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും കെ സി വേണുഗോപാലിനെ ഒഴിവാക്കാന്‍ ആദ്യം മുതല്‍ തന്നെ സിപിഎമ്മും ബിജെപിയും ഒരുമിച്ചുവെന്നും ഇതിനെതിരെയുള്ള സമരം തുടരുമെന്നും ലിജു പറഞ്ഞു.എന്നാല്‍ കെ സി വേണുഗോപാല്‍ നിലവില്‍ സംസ്ഥാനത്തെ എംപിയല്ലെന്നും തങ്ങള്‍ അല്ല അദ്ദേഹത്തെ ചടങ്ങില്‍ നിന്നും ഒഴിവാക്കിയതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ബൈപാസിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി എന്നിങ്ങനെ 344 കോടി രൂപയാണ് ആകെ അടങ്കല്‍ തുക.ദേശീയപാതയില്‍ കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആകെ 6.8 കിലോമീറ്ററാണ് ബൈപ്പാസിന്റെ നീളം.അതില്‍ 3.2 കിലോമീറ്റര്‍ മേല്‍പ്പാലമുള്‍പ്പടെ 4.8 എലിവേറ്റഡ് ഹൈവേയുമുണ്ട് . ബീച്ചിന്റെ മുകളില്‍ കൂടി പോകുന്ന, സംസ്ഥാനത്തെ ആദ്യ മേല്‍പ്പാലമെന്ന ഖ്യാതിയും ആലപ്പുഴ ബൈപ്പാസിനുണ്ട്.

Tags:    

Similar News