വിമാനത്താവളം നടത്തിപ്പ്: അദാനി ഗ്രൂപ്പ് പ്രത്യേക കമ്പനി രൂപീകരിച്ചു

അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നാണു കമ്പനിയുടെ പേര്. കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലാണ് അദാനി പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തത്.

Update: 2019-09-27 09:37 GMT

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനായി അദാനി ഗ്രൂപ്പ് പ്രത്യേക കമ്പനി രൂപവല്‍ക്കരിച്ചു. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിന്റെ നടത്തിപ്പ് കൈമാറുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ അന്തിമ തീരുമാനം വൈകുന്നതിനിടെ 24നാണ് അദാനി ഗ്രൂപ്പ് വിമാനത്താവള നടത്തിപ്പിനായി പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തത്.

അദാനി ട്രിവാന്‍ഡ്രം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്നാണു കമ്പനിയുടെ പേര്. കേന്ദ്ര കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിലാണ് അദാനി പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തത്. ഒരു ലക്ഷം രൂപ മൂലധനമുള്ള കമ്പനിയുടെ ഡയറക്ടര്‍മാരായി ആസാദ് കുമാര്‍ ജ്വാല പ്രസാദ് സൊമാനി, അദാനി ജീത് ഗൗതം, സുശീല്‍ ജോഷി എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് കണക്കിലെടുത്ത് വിട്ടുവീഴ്ചകള്‍ക്ക് അദാനി ഗ്രൂപ്പ് തയാറായേക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് ഉന്നതര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഒത്തുതീര്‍പ്പ് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനും അദാനിക്കും പങ്കാളിത്തമുള്ള കമ്പനി നടത്തിപ്പ് ഏറ്റെടുക്കാനുള്ള സാധ്യതയും ചര്‍ച്ചകളിലുണ്ടായിരുന്നു.

Tags: