എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനം; പരിഷ്‌കരണത്തിന് വിദഗ്ധസമിതി ശുപാര്‍ശ

ആദ്യ മൂന്നുവര്‍ഷം താല്‍ക്കാലിക നിയമനം നല്‍കണമെന്നും നാലാം വര്‍ഷം ഒഴിവുണ്ടെങ്കില്‍ മാത്രം സ്ഥിരനിയമനം മതിയെന്നും വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2020-06-24 06:15 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനത്തില്‍ അടിമുടി പരിഷ്‌കരണത്തിന് വിദഗ്ധസമിതി ശുപാര്‍ശ. ആദ്യ മൂന്നുവര്‍ഷം താല്‍ക്കാലിക നിയമനം നല്‍കണമെന്നും നാലാം വര്‍ഷം ഒഴിവുണ്ടെങ്കില്‍ മാത്രം സ്ഥിരനിയമനം മതിയെന്നും വിദഗ്ധ സമിതി സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ഥികള്‍ കുറയുന്നത് കൊണ്ടോ മറ്റ് സാഹചര്യത്താലോ പോസ്റ്റ് നഷ്ടപ്പെടുന്ന അധ്യാപകര്‍ക്ക് നല്‍കിവരുന്ന പ്രൊട്ടക്ഷന്‍ ആനുകുല്യം നിര്‍ത്തലാക്കണം. തൊഴില്‍ നഷ്ടപ്പെടുന്ന ഇത്തരം അധ്യാപകരെ പുനര്‍വിന്യസിക്കേണ്ടതില്ലെന്നും സമിതി ശുപാര്‍ശയിലുണ്ട്.

എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനങ്ങളില്‍ സര്‍ക്കാര്‍ പിടിമുറുക്കുന്നത് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്ന പക്ഷം സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ മേഖലയില്‍ അത് വലിയ മറ്റത്തിനാണ് വഴിവയ്ക്കുക. നേരത്തെ അധ്യാപക നിയമനങ്ങളില്‍ 1:1 അനുപാതം പാലിച്ച് കൊണ്ട് നിയമനം നടത്തണമെന്ന് വിദ്യാഭ്യാസ ചട്ടത്തില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിവ് വരുന്ന ആദ്യ നിയമനം പ്രൊട്ടക്റ്റഡ് അധ്യാപകര്‍ക്കായി നീക്കിവെക്കണമെന്നാണ് ഈ ഭേദഗതിയിലൂടെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. രണ്ടാമത്തെ ഒഴിവില്‍ മാനേജര്‍ക്ക് നിയമനം നടത്താം. സംസ്ഥാനത്ത് സംരക്ഷിത അധ്യാപകരുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറെയുണ്ടായിരുന്നു. ഇവരെ പുനര്‍വിന്യസിക്കലുള്‍പ്പെടെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പ്രൊട്ടക്ഷന്‍ നിര്‍ത്തലാക്കണമെന്നതുള്‍പ്പെടെയുള്ള വിദഗ്ധ സമിതിയുടെ ശുപാര്‍ശ.

Tags: