രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവന്‍കുട്ടി, സ്‌കൂള്‍ സമയത്ത് അഘോരി സ്വാമിമാര്‍ ഇറങ്ങി നടന്നാല്‍ പിള്ളാര് പേടിച്ച് പോകുമെന്നും മന്ത്രി

Update: 2026-03-24 09:26 GMT

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാരെ കബിളിപ്പിക്കുന്നുവെന്ന് വി ശിവന്‍കുട്ടി. രാജീവ് ചന്ദ്രശേഖര്‍ സ്വത്ത് വിവരം മറച്ചുവച്ചു, ഇപ്പോഴും നികുതി അടച്ച വസ്തുവാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായി വിഷയത്തില്‍ ഇടപെടണം. ഈ വിഷയത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫിസര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കും. കോടതിയെ സമീപിക്കാനും തീരുമാനിച്ചു. കോടി കണക്കിന് രൂപയുടെ സ്വത്താണ് മറച്ചുവെച്ചത്. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ നേരിടുന്നുവെന്നും വി ശിവന്‍കുട്ടി ആരോപിച്ചു.

അഘോരിമാരുടെ വരവ്, തിരഞ്ഞെടുപ്പ് കേസ് ആവാന്‍ സാധ്യതയുണ്ട്. അഘോരിമാര്‍ വരുന്നത് കുഴപ്പമില്ല. വിശ്വാസങ്ങളുമായി അവര്‍ക്ക് മുന്നോട്ടു പോകാം. എന്നാല്‍ മതം രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. വീടുകളില്‍ അവര്‍ വോട്ടുപിടിക്കാന്‍ വരുമോ എന്ന് ജനങ്ങള്‍ ഭയപ്പെടുന്നു. നേമം മണ്ഡലത്തില്‍ 23 സ്‌കൂളുണ്ട്, സ്‌കൂള്‍ സമയത്ത് അഘോരി സ്വാമിമാര്‍ ഇറങ്ങി നടന്നാല്‍ പിള്ളാര് പേടിച്ച് പോകും.

കുട്ടികള്‍ക്ക് പോലും പേടി. മതം തിരഞ്ഞെടുപ്പില്‍ ഇടപെട്ടതിന് ഉദാഹരണമാണ് അഘോരിമാരുടെ വരവ്. വര്‍ഗീയ സംഘര്‍ഷത്തിനു വേണ്ടിയാണ് അഘോരി മാരെ കേരളത്തിലേക്ക് എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വാഹനങ്ങള്‍ പോലും പ്രചാരണത്തിന് എത്തുന്നു. നിയമപരമായുള്ള വാഹനമാണോ എന്ന് ആര്‍ടിഒ പരിശോധിക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.




Tags: