ക്വട്ടേഷന് കാരണം നടിയുടെ വെളിപ്പെടുത്തല്‍; നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍

Update: 2025-12-05 06:00 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ വിധിക്ക് മൂന്നു നാള്‍ ബാക്കി നില്‍ക്കെ വിചാരണ കോടതിയില്‍ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്. ഡിസംബര്‍ എട്ടിനാണ് കേസില്‍ അന്തിമ വിധി വരുക. കാവ്യ-ദിലീപ് ബന്ധമാണ് നടിയെ ആക്രമിച്ചുകൊണ്ടുള്ള കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. കാവ്യയുടെ നമ്പറുകള്‍ പല പേരുകളിലാണ് ദിലീപ് ഫോണില്‍ സേവ് ചെയ്തിരുന്നത്. രാമന്‍, ഞഡഗ അണ്ണന്‍, മീന്‍, വ്യാസന്‍ എന്നീ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ സേവ് ചെയ്തിരുന്നത്. കാവ്യയുമായുളള ബന്ധം മഞ്ജു വാര്യരില്‍ നിന്ന് മറച്ചുപിടിക്കാനായിരുന്നു ഇത്തരത്തില്‍ മറ്റു പേരുകള്‍ നല്‍കിയതെന്നുമാണ് പ്രോസിക്യൂഷന്‍ പറയുന്നത്. 'ഉശഹ ഗമ' എന്ന പേരിലാണ് ഡ്രൈവര്‍ അപ്പുണ്ണിയുടെ ഫോണില്‍ കാവ്യയുടെ നമ്പര്‍ സേവ് ചെയ്തിരുന്നത്. ഈ നമ്പര്‍ ഉപയോഗിച്ചിരുന്നതും ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം, പ്രോസിക്യൂഷന്‍ ആരോപണം തളളിയാണ് ദിലീപ് കോടതിയില്‍ വാദിച്ചത്. ക്വട്ടേഷന്‍ നല്‍കിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ് വാദിച്ചു. ആക്രമിക്കപ്പെട്ട നടിയോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നില്ലെന്നും മഞ്ജുവുമായുളള വിവാഹമോചനത്തിനും നടിയൊരു കാരണമല്ലെന്നും ദിലീപ് വാദിച്ചു. 2012ല്‍ തന്നെ മഞ്ജുവാര്യര്‍ ദിലീപും കാവ്യും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞിരുന്നുവെന്നും പ്രോസിക്യൂഷന്റെ വാദത്തിലുണ്ട്. ദിലീപിന്റെ ഫോണില്‍ വന്ന മെസേജിലൂടെയാണ് ഇക്കാര്യം അറിയുന്നത്. മറ്റു പേരുകളില്‍ വന്ന മേസജില്‍ സംശയം തോന്നിയതോടെ മഞ്ജുവാര്യര്‍ സംയുക്താ വര്‍മ്മയ്ക്കും ഗീതു മോഹന്‍ദാസിനുമൊപ്പം നടിയെ പോയി കാണുകയായിരുന്നു. തുടര്‍ന്ന് നടി ഇക്കാര്യം പറയുകയും ചെയ്തുവെന്നുമാണ് പ്രോസിക്യൂഷന്‍ വാദം.

2017 ഫെബ്രുവരി 17ന് രാത്രി 9 മണിക്കാണ് കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ നടി ക്രൂരമായി ആക്രമിക്കപ്പെട്ടത്. നടന്‍ ദിലീപ് ഉള്‍പ്പെടെ ഒമ്പതുപേരാണ് കേസില്‍ പ്രതികളായത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ ഡിസംബര്‍ എട്ടിന് വിധി പറയുക. പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. നടന്‍ ദിലീപ് എട്ടാം പ്രതിയാണ്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കൂറുമാറിയത്. ആദ്യഘട്ടത്തില്‍ ദിലീപിനെ പ്രതിചേര്‍ത്തിരുന്നില്ല. പിന്നീട് തെളിവുകളുടെ അടിസ്ഥാനത്തില്‍ 2017 ജൂലൈ പത്തിനാണ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് രണ്ടുമാസത്തിനുശേഷം ഒക്ടോബര്‍ മൂന്നിന് ദിലീപിന് ജാമ്യം ലഭിച്ചു. 2017 ഫെബ്രുവരിയിലാണ് പള്‍സര്‍ സുനി പിടിയിലാകുന്നത്. ഇയാള്‍ക്ക് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. വിചാരണ നടപടി വൈകുന്നതിലുള്ള അതൃപ്തി വ്യക്തമാക്കിയാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്.